പാക്ക് വിരുദ്ധ നീക്കം; ആദ്യ പ്രതിനിധിസംഘം ഇന്ന് പുറപ്പെടും

ന്യൂഡൽഹി ∙ ഭീകരപ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്ന പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന നയതന്ത്രനീക്കങ്ങളുടെ ഭാഗമായുള്ള ആദ്യ പ്രതിനിധിസംഘം ഇന്നു പുറപ്പെടും. ശിവസേന എംപി ശ്രീനാഥ് ഏക്നാഥ് ഷിൻഡെ നയിക്കുന്ന സംഘം ഇന്നു യുഎഇയിലെത്തും. മുസ്‌ലിം ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീറും അംഗമായ സംഘം കോംഗോ, സിയറ ലിയോൺ, ലൈബീരിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും. ജെഡിയു എംപി സഞ്ജയ് കുമാർ ഝാ അധ്യക്ഷനായ സംഘം ഇന്തൊനീഷ്യ, മലേഷ്യ, കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കായി നാളെ യാത്ര തിരിക്കും. സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ഈ സംഘത്തിലുണ്ട്. റഷ്യ, സ്‌ലൊവേനിയ, ഗ്രീസ്, ലാത്വിയ, സ്പെയിൻ എന്നിവിടങ്ങളിലേക്കുള്ള സംഘവും നാളെ യാത്ര തിരിക്കും. ഡിഎംകെ എംപി കനിമൊഴിയാണു നയിക്കുന്നത്.ഇന്നും നാളെയുമായി പുറപ്പെടുന്ന സംഘങ്ങളോടു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. സഞ്ജയ് കുമാർ ഝായുടെ സംഘത്തിൽ അവസാന നിമിഷം തൃണമൂൽ പ്രതിനിധിയായി ഉൾപ്പെട്ട അഭിഷേക് ബാനർജി എംപി കൂടിക്കാഴ്ചയ്ക്ക് എത്തി. സംഘത്തിൽ നേരത്തേ യൂസഫ് പഠാൻ എംപിയെ ഉൾപ്പെടുത്തിയതു പാർട്ടിയോട് ആലോചിക്കാതെയാണെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു തൃണമൂൽ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി ഫോണിൽ ബന്ധപ്പെട്ടതിനു പിന്നാലെയാണ് മമതയുടെ അനന്തരവൻ കൂടിയായ അഭിഷേകിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്. കനിമൊഴി യോഗത്തിനെത്തിയില്ല. 7 സംഘങ്ങളിലായി 59 പേരാണു വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത്. വിവിധ പാർട്ടികളുടെ എംപിമാർക്കു പുറമേ, മുൻ കേന്ദ്രമന്ത്രിമാർ, മുൻ അംബാസഡർ എന്നിവരും ഓരോ സംഘത്തിലുമുണ്ട്.
Source link