പാക്കിസ്ഥാന്റെ ഭീകരബന്ധം ലോകത്തെ ബോധ്യമാക്കും; പ്രതിനിധി സംഘം എത്തുക അടുത്ത വർഷം യുഎൻ രക്ഷാസമിതി അംഗങ്ങളാകുന്ന രാജ്യങ്ങളിലേക്കും

ന്യൂഡൽഹി ∙ യുഎൻ രക്ഷാസമിതിയുടെ (യുഎൻഎസ്‌സി) അധ്യക്ഷസ്ഥാനം ജൂലൈയിൽ പാക്കിസ്ഥാൻ ഏറ്റെടുക്കുന്നതിനു മുൻപു പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ വിഷയങ്ങളിലെ ഇന്ത്യയുടെ നിലപാട് ലോകത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിനിധിസംഘങ്ങളെ അയയ്ക്കുന്നത്. രക്ഷാസമിതിയിൽ നിലവിലുള്ള അംഗരാജ്യങ്ങളിൽ മാത്രമല്ല, അടുത്ത വർഷം അംഗങ്ങളാകുന്ന രാജ്യങ്ങളിലും സംഘമെത്തുന്നുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയതെന്നും ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചതെന്നുമുള്ള സന്ദേശമാകും പ്രതിനിധിസംഘം കൈമാറുക. കശ്മീർ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നും പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നുമുള്ള നിലപാടും ബോധ്യപ്പെടുത്തും.പാക്കിസ്ഥാനു ഭീകരരുമായുള്ള ബന്ധത്തിന്റെ തെളിവുകൾ രക്ഷാസമിതിക്ക് ഇന്ത്യ കൈമാറിയിരുന്നു. യുഎന്നിന്റെ ഭീകരവാദവിരുദ്ധ സമിതിയുടെ നിരീക്ഷണസംഘവുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാസമിതിയിൽ ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നിവയാണു സ്ഥിരാംഗങ്ങൾ. അൾജീരിയ, ഡെൻമാർക്, ഗ്രീസ്, ഗയാന, പാക്കിസ്ഥാൻ, പാനമ, കൊറിയ, സിയറ ലിയോൺ, സ്‌ലൊവേനിയ, സൊമാലിയ എന്നിവ നിലവിൽ അംഗങ്ങളാണ്. ലാത്വിയ, കോംഗോ, ബഹ്റൈൻ, ലൈബീരിയ, കൊളംബിയ എന്നിവ 2026 ജനുവരി 1 മുതൽ 2 വർഷം രക്ഷാസമിതിയുടെ ഭാഗമാകും. പാക്കിസ്ഥാന്റെ താൽക്കാലിക അംഗത്വം 2026 ഡിസംബറിലാണ് അവസാനിക്കുന്നത്. ചൈനയിലേക്കും നിലവിൽ രക്ഷാസമിതിയിലുള്ള സൊമാലിയയിലേക്കും പ്രതിനിധിസംഘത്തെ നിയോഗിച്ചിട്ടില്ല.ഇസ്‌ലാമിക രാഷ്ട്ര സംഘടനകളിലെ (ഒഐസി) അംഗരാജ്യങ്ങളെയും ഇന്ത്യ ലക്ഷ്യമിടുന്നു. സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഖത്തർ തുടങ്ങിയ ഒഐസി രാജ്യങ്ങൾക്കു പാക്കിസ്ഥാനിൽ കാര്യമായ നിക്ഷേപമുണ്ട്. കാനഡ ഒഴികെയുള്ള ജി7 രാജ്യങ്ങളിലും (ജർമനി, ഇറ്റലി, ജപ്പാൻ) സംഘമെത്തും. ഓരോ രാജ്യത്തെയും പാർലമെന്റ് അംഗങ്ങൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഉപദേശകർ, മാധ്യമങ്ങൾ, ഇന്ത്യൻ സമൂഹം എന്നിവരുമായാകും പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തുക. യുഎന്നിലും ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിലും (എഫ്എടിഎഫ്) ഉൾപ്പെടെ പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകൾക്കു വിവിധ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണു വിലയിരുത്തൽ.
Source link