ബിന്ദുവിനെ സന്ദർശിച്ച് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: മാല കാണാതായ സംഭവത്തിൽ ഇരുട്ടിവെളുക്കുവോളം പൊലീസ് കസ്റ്റഡിയിൽ തടഞ്ഞുവച്ച നിരപരാധിയായ ദളിത് യുവതി ബിന്ദുവിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി.ശിവൻകുട്ടി. ബിന്ദുവിനെ വീട്ടിൽ സന്ദർശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാന സർക്കാരിന് ജനകീയമായ പൊലീസ് നയമുണ്ട്. അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകും. സംഭവത്തിൽ പേരൂർക്കട എസ്.ഐയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികളുണ്ടാകും. പൊലീസ് സേനയിലെ ചെറിയ വിഭാഗമാണ് സേനയ്ക്കാകെ അവമതിപ്പുണ്ടാകുന്ന രീതിയിൽ പെരുമാറുന്നത്. ഇത് അനുവദിക്കില്ല. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ, ജില്ലാകമ്മിറ്റിയംഗം ജയദേവൻ, ഡി.കെ. മുരളി എം.എൽ.എ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പട്ടികവിഭാഗങ്ങളെപീഡിപ്പിച്ച് രസിക്കുന്നു
തിരുവനന്തപുരം: പൂച്ച എലിയെ തട്ടി കളിക്കുന്നപോലെ സർക്കാർ പട്ടിക വിഭാഗങ്ങളെ പീഡിപ്പിച്ച് രസിക്കുകയാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി. പട്ടിക വിഭാഗങ്ങളോട് മുഖ്യമന്ത്രിയും സർക്കാരും തമ്പ്രാൻ ഭാവം കാട്ടുന്നതിലാണ് പൊലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥന്മാരും അതേ സമീപനം കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിന്ദുവിനെ പേരൂർക്കടപൊലീസ് സ്റ്റേഷനിൽ അപമാനിച്ച മുഴുവൻ ഉദ്യോഗസ്ഥരുടെയും പേരിൽ പട്ടിക വിഭാഗ പീഡന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ് പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Source link