കൊച്ചി കാത്തിരിക്കുന്ന സ്വപ്ന പദ്ധതി, മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയിട്ടും നിർമ്മാണം ഇഴയുന്നതിന് പിന്നിൽ

കൊച്ചി: മുഖ്യമന്ത്രിയടക്കം പച്ചക്കൊടി കാട്ടിയിട്ടും കച്ചേരിപ്പടിയിൽ സാംസ്‌കാരിക സമുച്ചയം നിർമ്മിക്കാനുള്ള കൊച്ചി കോർപ്പറേഷന്റെ സ്വപ്‌നപദ്ധതി ഒരുവർഷമായി സെക്രട്ടേറിയറ്റിലെ ഫയലിൽ ഉറങ്ങുന്നു. മുഖ്യമന്ത്രി, ധനമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവർ താത്പര്യം പ്രകടിപ്പിച്ച പദ്ധതിക്ക് കഴിഞ്ഞവർഷത്തെ ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നതിനു പുറമേ കിഫ്ബിയും ഫണ്ട് അനുവദിച്ചിരുന്നു. പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ധനമന്ത്രിയെ മേയർ അഡ്വ. എം. അനിൽ കുമാർ ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്നാണ് സാമ്പത്തിക പരാധീനതകൾ മാറ്റിവച്ച് സർക്കാർ അനുമതി നൽകിയത്. കവിയും ചലച്ചിത്രനടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടും സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.
കേരളത്തിന്റെ സാംസ്‌കാരിക-പൈതൃക സംരക്ഷണത്തിനായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും കിഫ്ബിയുടെ ധനസഹായത്തോടെ നവോത്ഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയം നിർമ്മിക്കാൻ 2016-17ലാണ് സർക്കാർ തീരുമാനിച്ചത്. ഓരോ കേന്ദ്രത്തിനും ശരാശരി 50 കോടിരൂപ വീതം 14 ജില്ലകൾക്കായി 700 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. കൊല്ലം ഉൾപ്പെടെ മൂന്നു ജില്ലകളിൽ സമുച്ചയം നിർമ്മിച്ചെങ്കിലും സാമ്പത്തിക പരാധീനതകൾ കണക്കിലെടുത്ത് മറ്റു ജില്ലകളിൽ തുടങ്ങിയില്ല.
ചുവപ്പുനാടയിൽ കുടുങ്ങി സാംസ്കാരിക സമുച്ചയം
കൊച്ചിയിൽ ഇത്തരമൊരു കേന്ദ്രത്തിന്റെ അനിവാര്യത മേയറും മറ്റും ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്ന് സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ ഡോ. കെ.എം. എബ്രഹാം പ്രത്യേക താത്പര്യമെടുക്കുകയും ഡെപ്യൂട്ടി സി.ഇ.ഒ മിനി ആന്റണിയെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. തടസങ്ങൾ നീങ്ങി നിർമ്മാണം ഉടൻ തുടങ്ങാനാവുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് സെക്രട്ടേറിയറ്റിലെ നൂലാമാലകളിൽ കുരുങ്ങിയത്.
കോർപ്പറേഷന്റെ കച്ചേരിപ്പടിയിലുള്ള പഴയ ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടം പൊളിച്ചുമാറ്റി ഒരേക്കറിൽ ആധുനിക സൗകര്യങ്ങളോടെ അഞ്ചുനില സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കാനുള്ള പദ്ധതിയുടെ പ്ലാൻ പൂർത്തിയായിരുന്നു. പ്രശസ്ത ആർക്കിടെക്ട് ബിലെയ് ഇ മേനോനാണ് രൂപകല്പന.
73.64 സെന്റിൽ അഞ്ചുനില കെട്ടിടത്തിന്റെ താഴെ വിശാലമായ പാർക്കിംഗ് മേഖല. ചലച്ചിത്രമേളകൾ, ചിത്ര, കലാ പ്രദർശന പരിപാടികൾ, കലാവിരുന്നുകൾ തുടങ്ങിയവ കുറഞ്ഞനിരക്കിൽ നടത്താൻ സൗകര്യം.
താഴത്തെ നില
അടുക്കള, സ്‌റ്റോർ റൂം, കഫേ, ലൈബ്രറി, ആർട്ട് ഗാലറി, ഓഫീസ്, ഓഡിറ്റോറിയം
ആദ്യനില
നോഡൽ ഏജൻസിയായ സി ഹെഡിന്റെ ഓഫീസ്, കോൺഫറൻസ് മുറികൾ, ഓഫീസ്, ഓഡിറ്റോറിയം
രണ്ടാം നില
വിഷ്വൽ ആർട് സെന്റർ ആൻഡ് തിയേറ്റർ, ഓഫീസ്, പെർഫോമിംഗ് ആർട്‌സ് സെന്റർ, തിയേറ്റർ
അനുദിനം വളരുന്ന കൊച്ചി നഗരത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി. സാംസ്‌കാരിക പ്രമുഖർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും ഇഴയുന്നത് ദു:ഖകരമാണ്.
അഡ്വ. എം. അനിൽകുമാർ,
മേയർ
Source link