മൂന്നുവയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തി; അമ്മയുടെ അറസ്റ്റ് ഉടൻ

കൊച്ചി: കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൊലക്കുറ്റം ചുമത്തി അമ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് അമ്മ സന്ധ്യ (35) പൊലീസിന് മൊഴി നൽകി. കോലഞ്ചേരി വരിക്കോലി മറ്റക്കുഴി കീഴ്പ്പിള്ളി വീട്ടിൽ സുഭാഷിന്റെ മകൾ കല്യാണിയാണ് കൊല്ലപ്പെട്ടത്. സന്ധ്യ മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. നിലവിൽ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലാണ് സന്ധ്യ.
ചാലക്കുടി പുഴയിൽ നിന്നാണ് മുങ്ങൽ വിദ്ഗ്ധർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. എട്ടരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ദുരന്തവാർത്ത എത്തിയത്. കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് സമീപം ഉപേക്ഷിച്ചു എന്ന അമ്മയുടെ മൊഴിയെ തുടർന്നാണ് പൊലീസിന്റയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ പുഴയിലും സമീപത്തും തെരച്ചിൽ നടത്തിയത്. തെരച്ചിലിനായി സ്കൂബ ഡൈവിംഗ് സംഘവും എത്തിയിരുന്നു.
കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായി സന്ധ്യയുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നു. സന്ധ്യയും ഭർത്താവും തമ്മിൽ അകൽച്ചയിലായിരുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങൾ കാരണം കുട്ടിയെ അച്ഛന്റെ വീട്ടിലേയ്ക്ക് കൊണ്ടുവന്നിരുന്നു.
ഇന്നലെ സന്ധ്യ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇരുവരും മൂഴിക്കുളത്ത് ബസിറങ്ങുന്ന സി.സി ടിവി ദൃശ്യം ലഭിച്ചിരുന്നു. സ്റ്റോപ്പിൽ നിന്ന് നൂറുമീറ്റർ മാറിയാണ് ചാലക്കുടി പുഴ. ഈ പാലത്തിലേക്ക് കുഞ്ഞുമായി യുവതി എത്തിയിരുന്നു. പിന്നീട് കുറുമശേരിയിലുള്ള വീട്ടിലേക്ക് ഒറ്റയ്ക്കാണ് പോയത്. ഇക്കാര്യം ഓട്ടോ ഡ്രൈവറും സ്ഥിരീകരിച്ചു. ആലുവവരെ കുട്ടി കൂടെ ഉണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നുമായിരുന്നു അമ്മയുടെ ആദ്യമൊഴി. പിന്നീട് മൊഴികൾ മാറ്റിപ്പറഞ്ഞു.
പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പാലത്തിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ചതായി മൊഴി നൽകിയത്. കുഞ്ഞിന്റെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
Source link