ആയുധമൂർച്ച കൂട്ടുന്നു; പ്രതിരോധ ബജറ്റിലേക്ക് 40,000 കോടി കൂടി

ന്യൂഡൽഹി∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ കൗൺസിലാണ് അടിയന്തര ആയുധസംഭരണ അധികാരം നൽകിയത്. 5 വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇത്തരത്തിൽ അധികാരം നൽകുന്നത്.നിരീക്ഷണ ഡ്രോണുകൾ, സൂയിസൈഡ് ഡ്രോണുകൾ എന്നറിയപ്പെടുന്ന കാമികാസി ഡ്രോണുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ അടക്കമുള്ളവയാണു വാങ്ങുക. ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതുവരെ പറന്നു കൃത്യമായി ആക്രമിക്കുന്ന ചാവേർ ഡ്രോണുകളാണ് കാമികാസി. സൈനിക ബലാബലത്തിൽ മേൽക്കൈ തുടരാനാണ് ആയുധസംഭരണം.ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കരാർ ഇന്നലെ അവസാനിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സൈനികവൃത്തങ്ങൾ വ്യക്തമാക്കി. ഈ മാസം 12ന് ആണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്.ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. ‘പ്രതികാരമല്ല, നീതി നടപ്പാക്കലാണ്’ എന്ന ആമുഖത്തോടെയാണ് ആർമിയുടെ പടിഞ്ഞാറൻ കമാൻഡ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്കെതിരെ നിറയൊഴിച്ച എല്ലാ പാക്കിസ്ഥാൻ പോസ്റ്റുകളും തകർത്തുവെന്നു വിഡിയോയിൽ ഒരു സൈനികൻ പറയുന്നതു കേൾക്കാം.
Source link