പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിന് മുന്നിൽ ക്യാമറ നിശ്ചലം, സുരക്ഷാ സംവിധാനങ്ങളിൽ കടുത്ത അലംഭാവം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ കോടികൾ വിലമതിക്കുന്ന സ്വർണം സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന് മുന്നിലെ സി.സി.ടി.വി ക്യാമറ പ്രവർത്തനരഹിതമായത് സ്വർണ ദണ്ഡ് കവരാൻ വഴിവച്ചെന്ന് വിലയിരുത്തൽ. സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ തൂക്കമുള്ള സ്വർണദണ്‌ഡാണ് കഴിഞ്ഞദിവസം കാണാതാവുകയും പിന്നീട് ക്ഷേത്രത്തിനകത്ത് മണലിൽ കണ്ടെത്തുകയും ചെയ്തത്.
സുരക്ഷാ സംവിധാനങ്ങൾ ഓരോ ദിവസവും പ്രവർത്തന ക്ഷമമാണോ എന്നുറപ്പാക്കാൻ ബന്ധപ്പെട്ടവർ അല്പംപോലും ജാഗ്രത കാട്ടുന്നില്ല.
ദണ്ഡ് മണലിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയ വടക്കേനടയുടെ ഭാഗത്തും ക്യാമറ പ്രവർത്തനരഹിതമായിരുന്നു.
ഇവിടെ ക്യാമറയില്ലെന്ന് വ്യക്തമായി അറിയാവുന്നയാൾ ദണ്ഡ് മണലിൽ പൂഴ്ത്തുകയായിരുന്നു എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കഴിഞ്ഞദിവസം ഇതേസ്ഥലത്ത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വർണം പൊതിയുന്ന സ്ട്രോംഗ് റൂമിൽനിന്ന് 30 മീറ്റർ അകലെ വടക്കേനടയ്ക്ക് സമീപത്തുനിന്നാണ് ഞായറാഴ്ച വൈകിട്ട് സ്വർണദണ്ഡ് കണ്ടെത്തിയത്. ക്ഷേത്രത്തിനകത്തെ മുറ്റത്ത് മണലിൽ പൂഴ്ത്തിയ നിലയിലായിരുന്നു ദണ്ഡ്. ശനിയാഴ്ച ക്ഷേത്രത്തിലെ ജോലികൾക്കായി സ്വർണം സ്ട്രോംഗ് റൂമിൽ നിന്നെടുത്ത് തൂക്കിനോക്കിയപ്പോഴാണ് 13 പവൻ നഷ്ടമായെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.
ഇന്നലെ എട്ടു പേരെ പൊലീസ് ചോദ്യം ചെയ്തു. ശ്രീകോവിൽ സ്വർണം പൊതിയുന്ന ജോലിക്കാരായ മൂന്ന് പേർ, ക്ഷേത്രം ജീവനക്കാരായ അഞ്ച് പേർ എന്നിവരെയാണ് വിശദമായി ചോദ്യം ചെയ്തത്. ഇവരിൽ ചിലർ സംശയനിഴലിലാണ്.
സ്വർണ ദണ്ഡ് കുഴിച്ചിട്ടതല്ലെന്ന് പൊലീസ്
ക്ഷേത്രത്തിൽനിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സ്വർണദണ്ഡ് മണലിൽ കുഴിച്ചിട്ടതല്ലെന്ന് പൊലീസ്. മണലിൽ പൂഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ഇത് കണ്ടെത്തിയത് വലിയ താഴ്ചയിലും അല്ലായിരുന്നു. ഉപകരണങ്ങളുടെ സഹായമില്ലാതെ ഈ മണലിൽ ഒരടി താഴ്ചയിൽ കുഴിയെടുക്കാൻ സാധിക്കില്ല. ഇവിടം ആളുകളുടെ ശ്രദ്ധ പതിയുന്ന ഭാഗവുമാണ്.
Source link