പഴം മുതൽ കള്ള് വരെ സൂക്ഷിക്കണം; നിപ്പയുടെ ലക്ഷണങ്ങളും, മുൻകരുതലും അറിയാം

കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരി ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. നിപ്പ ലക്ഷണങ്ങളെ തുടർന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ലാബിൽ നിന്നുള്ള ഫലത്തിന്റെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്.2018 മേയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ സ്ഥിരീകരിക്കുന്നത്. ഭയമല്ല മുൻകരുതലാണ് രോഗത്തിൽ നിന്നും രക്ഷിക്കുന്നത്. മുൻകരുതൽ കൃത്യമായി എടുക്കണമെങ്കിൽ ഈ രോഗം എന്താണെന്നും, പകരുന്നത് എങ്ങനെയെന്നും തടയേണ്ട വഴികളേതെന്നും അറിയണം. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കു പടരുന്ന രോഗമാണ് നിപ്പ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇതു മനുഷ്യരിലേക്കു പകരാം. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരാറുണ്ട്. വൈറസ് ബാധിച്ചാൽ 4 മുതൽ 14 ദിവസം വരെയുള്ള കാലയളവിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടാം. സാധാരണ ഇൻഫ്ലുവൻസ പനി പോലെയാണ് തുടക്കം. പിന്നീട് മസ്തിഷ്ക ജ്വര ലക്ഷണം പ്രകടിപ്പിക്കും. ശ്വാസ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും.എങ്ങനെ, എവിടെ നിന്ന് മലേഷ്യയിൽ ആണ് 1998ൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത്. എൽനിനോ എന്ന പ്രതിഭാസത്തിൽ കാടുകൾ ഉണങ്ങിയപ്പോൾ കാട്ടു വവ്വാലുകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്കു ചേക്കേറി. വവ്വാലുകളിൽ നിന്നു വന പ്രദേശത്തോടു ചേർന്നുള്ള ഫാമുകളിലെ പന്നികൾക്കു രോഗം പകർന്നു. പന്നികളിൽ നിന്നു മനുഷ്യരിലേക്ക് വൈറസ് ബാധിച്ചു. ദശലക്ഷക്കണക്കിനു പന്നികളെ കൊന്നൊടുക്കിയാണ് മലേഷ്യ നിപ്പയെ അതിജീവിച്ചത്. പിന്നീട് ഇതുവരെ അവിടെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 1999ൽ സിംഗപ്പൂരിൽ നിപ്പ റിപ്പോർട്ട് ചെയ്തു. 2001 ൽ ബംഗ്ലാദേശിലും പശ്ചിമബംഗാളിലെ സിലിഗുരിയിലും നിപ്പ കണ്ടു.
Source link