INDIALATEST NEWS

വഖഫ് ഭേദഗതി: മതസൗഹാർദത്തെ ദോഷകരമായി ബാധിക്കുമെന്ന് ലീഗ്


ന്യൂഡൽഹി ∙ ഹിന്ദു, സിഖ് മതസ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപീകരിച്ച നിയമങ്ങളിൽ നിന്നു വ്യത്യസ്തമായി വഖഫ് ബോർഡുകളെ ലക്ഷ്യം വയ്ക്കാനാണു പുതിയ ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് മുസ്‌ലിം ലീഗ്. സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിനുള്ള മറുപടിയിലാണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. വഖഫ് നിയമ ഭേദഗതികളിലെ വിവിധ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും.  ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപീകരിച്ച നിയമങ്ങൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. 1978ലെ ഗുരുവായൂർ ദേവസ്വം നിയമവും 1925 സിഖ് ഗുരുദ്വാര നിയമവും ഇതിന് ഉദാഹരണമാണ്. അതതു മതവിശ്വാസികൾക്കു മാത്രമേ ഈ നിയമങ്ങൾക്കു കീഴിൽ രൂപീകരിക്കുന്ന ബോർഡുകളിൽ പ്രാതിനിധ്യം നൽകാൻ കഴിയൂ.എന്നാൽ വഖഫ് സ്വത്തുക്കളുടെ ഭരണത്തിനായുള്ള പുതിയ വഖഫ് ഭേദഗതി നിയമം ഇതിൽനിന്നു വ്യത്യസ്തമാണ് –  അഭിഭാഷകനും രാജ്യസഭാംഗവുമായ ഹാരിസ് ബീരാൻ മുഖേന ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.  പുതിയ വഖഫ് ഭേദഗതി നിയമം രാജ്യത്തിന്റെ ഐക്യത്തിനും മതസൗഹാർദത്തിനും വലിയ പ്രത്യാഘാതം ഉണ്ടാക്കും. വഖഫ് ഭരണത്തിന് ഇസ്​ലാമിക ശരീഅത്ത് നിയമത്തെ കുറിച്ചുള്ള ധാരണ ആവശ്യമാണ്. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന നിയമമാണിത്. പലർക്കും വസ്തുക്കൾ നഷ്ടമാകുന്ന സ്ഥിതിയാണ് – സത്യവാങ്മൂലത്തിൽ പറയുന്നു.


Source link

Related Articles

Back to top button