അഭിമാന മുഹൂർത്തം നിമിഷങ്ങൾക്കകം; തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ മോദി വിഴിഞ്ഞത്തെത്തി

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അൽപ്പസമയത്തിനകം രാജ്യത്തിന് തുറന്നുനൽകും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞത്തെത്തി. രാജ്‌ഭവനിൽ നിന്നും പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തി അവിടെ നിന്ന് ഹെലികോപ്‌ടർ മാർഗമാണ് വിഴിഞ്ഞത്തേക്ക് മോദി പുറപ്പെട്ടത്. സ്വപ്‌ന നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി ആയിരക്കണക്കിന് ജനങ്ങളാണ് വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്.
11 മണിക്ക് കമ്മീഷനിംഗിന് ചടങ്ങിന് ശേഷം, 11.15 മുതൽ 12 മണി വരെ പ്രധാനമന്ത്രി പ്രസംഗിക്കും. മുഖ്യമന്ത്രിക്ക് അഞ്ച് മിനിട്ടും മന്ത്രി വാസവന് മൂന്ന് മിനിട്ടുമാണ് പ്രസംഗിക്കാനുള്ള സമയം നൽകിയിരിക്കുന്നത്. മന്ത്രിമാരും രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്‌ആർടിസിയുടെ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചത്. നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇന്നലെ രാത്രി ഏഴേമുക്കാലോടെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ശശി തരൂർ എം.പി, ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെത്തിയാണ് സ്വീകരിച്ചത്. ഇന്ന് വിഴിഞ്ഞത്തെ പൊതുസമ്മേളനത്തിന് ശേഷം 12.30ന് ചടങ്ങുകൾ പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങും.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പഴുതറ്റ സുരക്ഷയാണ് നഗരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. നഗരത്തിലും അനുബന്ധ റോഡുകളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിൽ പതിനായിരത്തോളം പേരാണ് പങ്കെടുക്കുക. ഇവർക്ക് പൊലീസ് സുരക്ഷാപാസ് നൽകും.
Source link