സഞ്ജീവ് ഭട്ടിന്റെ ജാമ്യഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി ∙ മൂന്നര പതിറ്റാണ്ടു മുൻപുണ്ടായ കസ്റ്റഡി മരണക്കേസിലെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും നരേന്ദ്ര മോദിയുടെ വിമർശകനുമായ സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം, ജീവപര്യന്തം ശിക്ഷ വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സഞ്ജീവ് ഭട്ട് നൽകിയ ക്രിമിനൽ അപ്പീൽ വേഗത്തിൽ തീർപ്പാക്കേണ്ടതാണെന്നും ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.സഞ്ജീവ് ഭട്ട് നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണു സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. അപ്പീലിൽ അന്തിമ വിധി വരുംവരെ ശിക്ഷാവിധി മരവിപ്പിക്കാനും ജാമ്യം അനുവദിക്കാനുമുള്ള അപേക്ഷയിലാണു സുപ്രീം കോടതി വിധി പറഞ്ഞത്. ഗുജറാത്തിലെ ജാംനഗറിൽ 1990–ൽ ഭട്ട് എഎസ്പിയായിരിക്കെ പ്രഭുദേവ് മാധവ്ജി വൈഷ്ണാനി എന്നയാൾ കസ്റ്റഡിയിൽ മരിച്ചതുമായ ബന്ധപ്പെട്ടതാണ് കേസ്.
Source link