സ്ത്രീ വോട്ടർമാരെ ഭയന്ന് പൊന്മുടി ഇറങ്ങി, നിർണായക നീക്കത്തിനിടെ സെന്തിലും തെറിച്ചു; മടങ്ങിയെത്തി മനോ തങ്കരാജ്

ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തോളം മാത്രം ബാക്കിയിരിക്കെ ഡിഎംകെയ്ക്ക് തിരിച്ചടിയായി മന്ത്രിമാരുടെ രാജി. കോയമ്പത്തൂർ അടക്കമുള്ള കൊങ്കുനാട് മേഖല പൂർണമായും കൈപ്പിടിയിലൊതുക്കാൻ ഡിഎംകെ ശക്തമായ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്നു സെന്തിൽ ബാലാജി രാജിവച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമസഭാ സമ്മേളനങ്ങളിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം രാജി സൂചനകൾ നൽകിയിരുന്നു.ജോലിക്കു കോഴ വാങ്ങിയ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ഒരു വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ സെന്തിൽ, കഴിഞ്ഞ ഓഗസ്റ്റിൽ ജാമ്യം ലഭിച്ചു മൂന്നാം നാൾ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജയിലിൽ നിന്നു പുറത്തിറങ്ങിയ സെന്തിലിന് രാജകീയ വരവേൽപാണു ഡിഎംകെ നൽകിയത്. നേരത്തേ വഹിച്ചിരുന്ന വകുപ്പുകളും തിരികെ നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊങ്കുനാട് മേഖലയിൽ നിന്ന് അണ്ണാഡിഎംകെയെ പിഴുതെറിയാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് സുപ്രീം കോടതിയിൽ നിന്നു തിരിച്ചടി നേരിട്ടത്. അദ്ദേഹത്തെ പരമാവധി സംരക്ഷിക്കാൻ ഡിഎംകെ ശ്രമിച്ചെങ്കിലും കോടതി കർശന നിലപാട് സ്വീകരിച്ചതോടെ വഴിയടഞ്ഞു. 2 തവണ രാജിവയ്ക്കേണ്ടി വന്നതോടെ, സർക്കാരിന്റെ പ്രതിഛായ കണക്കിലെടുത്ത് ഇനിയൊരു തിരിച്ചുവരവിനു സാധ്യത കുറവാണ്.അതേസമയം, ഹൈന്ദവ വിശ്വാസങ്ങളെയും സ്ത്രീകളെയും അപമാനിച്ചെന്ന ഗുരുതര ആരോപണമാണ് മുതിർന്ന നേതാവായ കെ.പൊന്മുടിക്ക് വിനയായത്. പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രിയുടെ സഹോദരിയും ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി തന്നെ രംഗത്തെത്തിയതോടെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു പൊന്മുടിയെ നീക്കിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പൊന്മുടിക്കെതിരെ പ്രതിഷേധം ശക്തമാകുകയും സ്ത്രീ വോട്ടുകൾ നഷ്ടപ്പെടുമോയെന്ന ഭയവുമാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാൻ ഡിഎംകെ തീരുമാനിച്ചത്.
Source link