KERALAMLATEST NEWS

1.44 കോടിയുടെ സൈബർതട്ടിപ്പ് കേസ് സി.ബി.ഐ ഏറ്റെടുത്തു

കൊച്ചി: വിദേശത്ത് നിന്ന് മടങ്ങിയെത്തി വിശ്രമജീവിതം നയിക്കുന്ന 75-കാരനിൽ നിന്ന് മുംബയ് പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന 1.44 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സി.ബി.ഐക്ക് കൈമാറിയത്. എറണാകുളം കോടതിയിൽ കഴിഞ്ഞദിവസം സി.ബി.ഐ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചു.

തൃശൂർ ഒല്ലൂക്കര പറവട്ടാനി സ്കൈലൈൻ ആക്സിസ് അപ്പാർട്ട്മെന്റിൽ എ.എ. അബ്ദുല്ലയാണ് തട്ടിപ്പിനിരയായത്. 2024 ജൂലായ് 22നും 24നുമിടെ ഫെഡെക്സ് കൊറിയർ സ്ഥാപനത്തിൽ നിന്നെന്ന വ്യാജേന അബ്ദുല്ലയെ വിളിച്ച്, അദ്ദേഹത്തിന്റെ പേരിൽ റഷ്യയിലേക്ക് അയച്ച കൊറിയറിൽ നിന്ന് 700 ഗ്രാം എം.ഡി.എം.എ മുംബയ് കസ്റ്റംസ് പിടിച്ചെടുത്തെന്ന് അറിയിച്ചു. മുംബയ് പൊലീസിന്റെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന സംസാരിച്ചയാൾ അബ്ദുല്ലയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് അറിയിച്ചു. പരിശോധനയ്‌ക്ക് ശേഷം പണം തിരിച്ചയക്കുമെന്ന ഉറപ്പ് വിശ്വസിച്ച് പരാതിക്കാരൻ ബാങ്കിലുണ്ടായിരുന്ന പണം പിൻവലിച്ച് തട്ടിപ്പ് സംഘം നൽകിയ മൂന്ന് അക്കൗണ്ടുകളിലായി അയച്ചു കൊടുത്തു. ഷെയർ ട്രേഡിംഗ് അക്കൗണ്ടുകളിലെ പണവും പിൻവലിച്ച് കൈമാറി. പണം തിരിച്ചുകിട്ടാതിരുന്നപ്പോഴാണ് തട്ടിപ്പു മനസിലായത്.

തട്ടിപ്പ് സംഘത്തിന്റെ വാട്സാപ്പ് നമ്പരുകളും ബാങ്ക് അക്കൗണ്ടുകളും വ്യാജമായി ചമച്ചതാണെന്ന് കേരള പൊലീസ് കണ്ടെത്തിയെങ്കിലും ആരാണ് പിന്നിലെന്ന് കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചതെങ്കിലും ഇത്രയും വലിയൊരു തട്ടിപ്പ് കൂടുതൽ ഫലപ്രദമായി അന്വേഷിക്കാൻ കേന്ദ്ര ഏജൻസിക്ക് സാധിക്കുമെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഹർജി അനുവദിച്ചത്.


Source link

Related Articles

Back to top button