അദാനിയെ കൈവിടാതെ ‘ആപത്കാല രക്ഷകൻ’; വിവാദത്തിനിടയിലും വാങ്ങിക്കൂട്ടിയത് 5 കമ്പനികളുടെ അധിക ഓഹരി

ഹിൻഡൻബർഗ് ആരോപണം ഉൾപ്പെടെ ആഞ്ഞടിച്ച കാലത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ‘രക്ഷക പരിവേഷ’മണിഞ്ഞ് രംഗത്തെത്തിയ ജിക്യുജി പാർട്ണേഴ്സ്, യുഎസ് ഉയർത്തിവിട്ട കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിലും ഓഹരി പങ്കാളിത്തം കൂട്ടിയത് 5 അദാനിക്കമ്പനികളിൽ. ഇന്ത്യൻ വംശജനും അമേരിക്കൻ ശതകോടീശ്വരനുമായ രാജീവ് ജെയിൻ നയിക്കുന്ന അമേരിക്കൻ നിക്ഷേപ സ്ഥാപനമാണ് ജിക്യുജി പാർട്ണേഴ്സ്. 2023ൽ ഹിൻഡൻബർഗിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കനത്ത വിൽപനസമ്മർദ്ദം നേരിടുകയും വിപണിമൂല്യത്തിൽ നിന്ന് സംയോജിതമായി 12 ലക്ഷം കോടിയിലേറെ രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻതോതിൽ നിക്ഷേപവുമായി എത്തിയത്. ഇത്, അദാനി ഓഹരികൾക്ക് വലിയ ആശ്വാസവുമായിരുന്നു.ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ എന്നീ കമ്പനികളിലെ ഓഹരി പങ്കാളിത്തമാണ് ജിക്യുജി ഉയർത്തിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബർ പാദത്തിൽ അദാനി പോർട്സിലെ ഓഹരി പങ്കാളിത്തം ജിക്യുജി ഏതാണ്ട് 1.46 ശതമാനത്തിലേക്ക് കുറച്ചിരുന്നു. എന്നാൽ, മാർച്ചിൽ വീണ്ടും ഓഹരികൾ വാങ്ങിക്കൂട്ടി.
Source link