പരീക്ഷയിൽ ജയിച്ചെന്ന് കള്ളം പറഞ്ഞു; ഏക മകളെ കുത്തിക്കൊന്ന് അമ്മ, ജീവപര്യന്തം തടവും പിഴയും

ബെംഗളൂരു ∙ പിയു ( പ്രീ യൂണിവേഴ്സിറ്റി) പരീക്ഷയിൽ വിജയിച്ചെന്ന് കള്ളം പറഞ്ഞതിന് ഏക മകളെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ബനശങ്കരി സ്വദേശി ഭീമനേനി പത്മിനി റാണി (59) യെയാണ് സിറ്റി കോടതി ശിക്ഷിച്ചത്.കഴിഞ്ഞ വർഷം ഏപ്രിൽ 29നാണ് പത്മിനി മകൾ സാഹിതി ശിവപ്രിയയെ കുത്തിക്കൊന്നത്. പിയു പരീക്ഷാഫലം വന്നപ്പോൾ ശിവപ്രിയ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത് മറച്ചുവച്ച് തനിക്കു 95% മാർക്കുണ്ടെന്ന് അമ്മയെ വിശ്വസിപ്പിച്ചു. മകളുടെ വിജയം ആഘോഷിക്കാൻ ബന്ധുക്കൾക്കു വിരുന്ന് ഉൾപ്പെടെ പത്മിനി നൽകി. ഡിഗ്രിക്ക് വിദേശത്ത് പഠിക്കാൻ വേണ്ട ക്രമീകരണം ചെയ്യുന്നതിനിടെയാണ് മകൾ പരാജയപ്പെട്ട കാര്യം പത്മിനി അറിയുന്നത്. ഇത് സംബന്ധിച്ച് തർക്കത്തിനിടെയാണ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ശിവപ്രിയയെ കുത്തിയത്. മകൾ മരിച്ചെന്ന് ഉറപ്പായപ്പോൾ പത്മിനി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും അയൽക്കാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.
Source link