സെക്രട്ടറിയേറ്റിന് മുന്നിൽ സിപിഒ സമരത്തിനിടെ ഉദ്യോഗാർത്ഥി കുഴഞ്ഞുവീണു, ആശുപത്രിയിലാക്കിയത് രമേശ് ചെന്നിത്തലയുടെ വാഹനത്തിൽ

തിരുവനന്തപുരം: വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ലിസ്റ്റിൽ പെട്ട ഉദ്യോഗാർത്ഥി സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിനിടെ കുഴഞ്ഞുവീണു. കണ്ണൂർ സ്വദേശിനിയായ സി എസ് ഹനീനയാണ് ഏത്തമിട്ട് പ്രതിഷേധിച്ച് സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. ഈ സമയം സമരമുഖത്തുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനത്തിൽ ഹനീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒരാഴ്‌ചയിലേറെയായി മുട്ടിലിഴഞ്ഞും കൈയിൽ കർപ്പൂരം കത്തിച്ചും ഉപവാസം കിടന്നും വനിതാ സിപിഒ ഉദ്യോഗാർത്ഥികൾ സമരം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ഏത്തമിട്ട് നടത്തിയ സമരം. ‘ഉദ്യോഗാർത്ഥികൾ കുറേ ദിവസങ്ങളായി സമരം നടത്തുകയാണ്. ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചതാണ്. പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ അദ്ദേഹം നടപടി സ്വീകരിച്ചില്ല. വിഷയത്തിൽ അടിയന്തരമായി തീരുമാനമെടുക്കണം. പൊലീസും ആംബുലൻസും സ്ഥലത്തില്ലാതിരുന്നതിനാലാണ് എന്റെ വാഹനത്തിൽ ഉദ്യോഗാർത്ഥിയെ ആശുപത്രിയിലാക്കേണ്ടി വന്നത്, സമരം ചെയ്യുന്നവരോട് അൽപംകൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം.’ ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലും വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ആശാ വർക്കർമാരുടെ സമരത്തോടും മുഖ്യമന്ത്രി പ്രതീക്ഷയുളവാക്കുന്ന തരത്തിലല്ല പ്രതികരിച്ചത്.
Source link