LIVE നിയമതടസ്സങ്ങൾ നീങ്ങി; മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ യുഎസിൽനിന്ന് ഇന്ത്യയിലെത്തിക്കും. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണു നിയമതടസ്സങ്ങൾ പൂർണമായി നീങ്ങിയത്. എൻഐഎയിലെയും സിബിഐയിലെയും ആറംഗസംഘം കഴിഞ്ഞ ഫെബ്രുവരി മുതൽ യുഎസിലുണ്ട്. ഭീകരബന്ധക്കേസിൽ 2009 ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദർശിക്കാൻ ഹെഡ്‌ലിക്ക് വീസ സംഘടിപ്പിച്ചുനൽകിയതു റാണയുടെ സ്ഥാപനമാണെന്നു കണ്ടെത്തിയിരുന്നു. ഡൽഹിയിലെത്തിക്കുന്ന റാണയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേൽനോട്ടത്തിൽ എൻഐഎ ചോദ്യം ചെയ്യും.കടൽ വഴി ബോട്ടിലെത്തിയ 10 ലഷ്കർ ഭീകരർ 2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, താജ്– ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെട്ടു.
റാണയുടെ പങ്ക് വെളിപ്പെടുത്തിയത് ഹെഡ്‌ലിഡെൻമാർക്കിലെ കോപ്പൻഹേഗനിൽ സ്ഫോടനം ആസൂത്രണം ചെയ്തെന്ന കേസിലാണ് ഹെഡ്‌ലിയും റാണയും യുഎസിൽ 2009 ൽ എഫ്ബിഐയുടെ പിടിയിലാകുന്നത്. ഈ കേസിന്റെ അന്വേഷണത്തിലാണ്, മുംബൈ ഭീകരാക്രമണത്തിൽ ഇരുവർക്കുമുള്ള പങ്കിനെപ്പറ്റി ആദ്യസൂചന ലഭിച്ചത്. ഇന്ത്യയ്ക്കു കൈമാറില്ലെന്ന് യുഎസ് അധികൃതരുമായി ധാരണയിലെത്തിയ ഹെഡ്‌ലിയാണ്, മുംബൈയിലെ വിചാരണക്കോടതിക്കു മുൻപാകെ റാണയുടെ പങ്കിനെപ്പറ്റി വിഡിയോ കോൺഫറൻസിലൂടെ മൊഴി നൽകിയത്. ഹെഡ്‌ലി ഇപ്പോഴും യുഎസ് ജയിലിലാണ്.
Source link