‘കെ സ്മാർട്’ വ്യാപിപ്പിക്കുന്നത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് പരിശീലനം നൽകാതെ; ഫയൽ നീക്കത്തെ ബാധിക്കും

ആലപ്പുഴ∙ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ജനങ്ങൾക്ക് ഓൺലൈനായി ലഭിക്കുന്ന ‘കെ സ്മാർട്’ ആപ്ലിക്കേഷൻ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നതു പഞ്ചായത്ത് സെക്രട്ടറിമാർക്കു പരിശീലനം നൽകാതെ. നഗരസഭകളിലും കോർപറേഷനിലും ഉപയോഗിക്കുന്ന ‘കെ സ്മാർട്’ ആപ്ലിക്കേഷൻ നാളെ മുതലാണു ത്രിതല പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പഞ്ചായത്തുകളിലെ ക്ലാർക്ക്, അക്കൗണ്ടന്റ് എന്നിവർക്കു രണ്ടു ദിവസത്തെ പരിശീലനം നൽകിയിരുന്നെങ്കിലും സെക്രട്ടറിമാർക്ക് ഇതുവരെ പരിശീലനം നൽകിയിട്ടില്ല.പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കേണ്ട ചുമതലയുള്ള സെക്രട്ടറിമാർക്കു പരിശീലനം ലഭിക്കാത്തതു കെ സ്മാർട് വഴിയുള്ള ഫയൽ നീക്കത്തെ ബാധിക്കുമെന്നു തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കെ സ്മാർട് ആപ്ലിക്കേഷൻ വഴി എത്തുന്ന അപേക്ഷകൾ ഓപ്പറേറ്റർ, വെരിഫൈയർ, അപ്രൂവർ എന്നീ ലോഗിൻ ഐഡികളിൽ 3 ഉദ്യോഗസ്ഥരാണു പരിശോധിക്കുക. ഇതിൽ ആദ്യ രണ്ടു വിഭാഗത്തിൽ വരുന്ന ഉദ്യോഗസ്ഥർക്കാണു പരിശീലനം ലഭിച്ചത്. അപ്രൂവർ ലോഗിൻ ഐഡി കൈകാര്യം ചെയ്യുന്ന സെക്രട്ടറിമാരാണു ഫയലിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.വിവിധ സർട്ടിഫിക്കറ്റുകൾ, കെട്ടിട നിർമാണ പെർമിറ്റ്, വസ്തുനികുതി, ജനന– മരണ റജിസ്ട്രേഷൻ, ലൈസൻസുകൾ, പരാതി പരിഹാര സംവിധാനം തുടങ്ങി പഞ്ചായത്തുകൾ വഴിയുള്ള എല്ലാ സേവനങ്ങളും നാളെ മുതൽ ‘കെ സ്മാർട്’ ആപ്ലിക്കേഷൻ വഴിയാണു ലഭിക്കുക. എന്നാൽ പെർമിറ്റുകളും സർട്ടിഫിക്കറ്റുകളുമെല്ലാം അനുവദിക്കേണ്ട സെക്രട്ടറിമാർക്ക് ഇപ്പോഴും ആപ്ലിക്കേഷൻ സംബന്ധിച്ച ആശയക്കുഴപ്പം മാറിയിട്ടില്ല.
Source link