റിസർവ് ബാങ്ക് പലിശ കുറച്ചെങ്കിലും നേട്ടം എല്ലാവർക്കുമില്ല; വായ്പ റീഫിനാൻസ് ചെയ്ത് ഇഎംഐ കുറയ്ക്കാം, എഫ്ഡി ഉള്ളവർ എന്തു ചെയ്യും?

പ്രതീക്ഷിച്ചതുപോലെ റിസർവ് ബാങ്ക് (RBI) തുടർച്ചയായ രണ്ടാം തവണയും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) വെട്ടിക്കുറച്ചു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ പണനയ നിർണയ സമിതിയുടെ (എംപിസി) യോഗത്തിലും റീപ്പോനിരക്ക് കാൽ ശതമാനം (0.25%) കുറച്ചിരുന്നു. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.എന്നാൽ, വായ്പ എടുത്ത എല്ലാവർക്കും ഈ ആനുകൂല്യം കിട്ടില്ല. ഫ്ലോട്ടിങ് പലിശനിരക്കുള്ള വായ്പകൾ എടുത്തവർക്കും പുതുതായി വായ്പ എടുക്കുന്നവർക്കുമാണ് റീപ്പോനിരക്ക് കുറഞ്ഞതിന്റെ നേട്ടം പ്രയോജനം ലഭിക്കുക. റിസർവ് ബാങ്ക് റീപ്പോനിരക്ക് പരിഷ്കരിക്കുന്നതിന് അനുസരിച്ച് പലിശനിരക്ക് മാറുന്ന വായ്പകളാണ് ഫ്ലോട്ടിങ് വായ്പകൾ. റീപ്പോ കുറയുമ്പോൾ ഇവയുടെ പലിശ കുറയും; റീപ്പോ കൂടിയാൽ ഇവയുടെ പലിശ കൂടുകയും ചെയ്യും. മറിച്ച് നിങ്ങളുടെ വായ്പ സ്ഥിരപലിശ നിരക്കിലാണെങ്കിൽ (ഫിക്സഡ് നിരക്ക്) റീപ്പോ കുറഞ്ഞതിന്റെ പ്രയോജനം കിട്ടില്ല. കാരണം, അത്തരം വായ്പകൾക്ക്, തിരിച്ചടവ് കാലത്തുടനീളം ഒരേ പലിശനിരക്ക് തന്നെയായിരിക്കും. പുതുതായി വായ്പ എടുക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കിന്റെ പ്രയോജനം കിട്ടുമെന്ന നേട്ടമുണ്ട്.
Source link