‘ബിജെപി ഭരണകാലത്ത് മാത്രമല്ല ആക്രമണം’; പുലർച്ചെ ലോക്സഭയിൽ മണിപ്പുർ പ്രമേയവുമായി അമിത് ഷാ; അപ്രതീക്ഷിതം

ന്യൂഡല്‍ഹി∙ മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനു ലോക്സഭയുടെ അംഗീകാരംതേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. നേരം വൈകിയുള്ള പ്രമേയാവതരണത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു.ബുധനാഴ്ചയിലെ കാര്യപരിപാടിയില്‍ പതിന്നാലാമതായി ഉള്‍പ്പെടുത്തിയ ഇനമായിരുന്നു ഇത്. എന്നാൽ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് സ്പീക്കര്‍ അപ്രതീക്ഷിതമായി പരിഗണിക്കുകയായിരുന്നു. അസ്വസ്ഥമായ വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.കഴിഞ്ഞ നാല് മാസത്തിനിടെ മണിപ്പുരിൽ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. സമാധാനപരമായ പ്രശ്ന പരിഹാരത്തിനായി മെയ്‌തെയ്, കുക്കി സമുദായങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ആളുകൾ ക്യാംപുകളിൽ കഴിയുന്നിടത്തോളം, സ്ഥിതി തൃപ്തികരമാണെന്നു താൻ പറയില്ല. സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് മണിപ്പുരിൽ വംശീയ അക്രമം ആരംഭിച്ചത്.ഉത്തരവ് വന്ന ദിവസം, തങ്ങൾ കേന്ദ്ര സേനയെ വ്യോമമാർഗം അയച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ല. 2023 മേയ് മാസത്തിൽ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 260 പേർ മരിച്ചിട്ടുണ്ട്. അവരിൽ 80 ശതമാനം പേരും ആദ്യ ഒരു മാസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടവരാണ് എന്നും അമിത് ഷാ പറഞ്ഞു.
Source link