മാസപ്പടിക്കേസിൽ ഹൈക്കോടതി: രാഷ്ട്രീയക്കാരുടെ പേരുകൾ പരാമർശിച്ചത് രേഖകളില്ലാതെ

കൊച്ചി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി ആരോപണത്തിൽ സി.എം.ആർ.എല്ലിലെ ഫിനാൻസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച വാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നില്ല. ഇല്ലാത്ത സേവനത്തിനാണ് പ്രതിഫലം നൽകിയതെന്ന കണ്ടെത്തലും ഈ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
തോട്ടപ്പള്ളി സ്പിൽവേ മുഖത്ത് കെ.എം.എം.എൽ നീക്കുന്ന മണൽ സി.എം.ആർ.എല്ലിന് നൽകുന്നത് കരാർപ്രകാരം വിപണിനിരക്ക് ഈടാക്കിയാണ്. പ്രളയഭീഷണി പരിഹരിക്കാനാണ് മണൽനീക്കം. ഇതിൽ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടെന്ന ആരോപണത്തിന് വസ്തുതകൾ ഹാജരാക്കിയിട്ടില്ല.
ഖനനത്തിന് ഭൂപരിധി ഇളവുതേടി കെ.ആർ.ഇ.എം.എൽ 2021ൽ നൽകിയ അപേക്ഷ ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി കൈമാറിയത് സ്വാഭാവിക നടപടിക്രമമാണ്. സമാനമായ രണ്ട് അപേക്ഷകൾ 2023ൽ സർക്കാർ നിഷേധിച്ചെന്ന കാര്യവും കണക്കിലെടുക്കണം.
പൊതുസേവകരെ സംശയത്തിന്റെ പേരിൽ പ്രതിയാക്കി ക്രിമിനൽ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുന്നത് ഗൗരവകരമാണ്. അന്തസിനെയും ആത്മാഭിമാനത്തെയും സമൂഹത്തിലുള്ള സ്ഥാനത്തെയും അത് ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
മാസപ്പടിക്കേസ് നിലനിൽക്കുന്നത്: പ്രതിപക്ഷ നേതാവ്
മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണവും അന്വേഷണവും നിലനിൽക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിജിലൻസ് അന്വേഷിക്കണമെന്ന ഹർജികൾ തള്ളിയതിന്റെ വിശദാംശങ്ങൾ അറിയില്ല. ഉത്തരവ് യു.ഡി.എഫിന് തിരിച്ചടിയല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസ് രണ്ടുതരത്തിലാണ്. ആനുകൂല്യം ചെയ്തതിന് പകരമായി മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് സി.എം.ആർ.എൽ പണം നൽകിയാൽ വിജിലൻസ് അന്വേഷിക്കണം. അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണമാണിത്. പ്രത്യുപകാരമായാണ് പണം കിട്ടിയതെന്ന് തെളിഞ്ഞില്ലെങ്കിൽ വിജിലൻസ് അന്വേഷണം നിലനിൽക്കില്ല. കള്ളപ്പണ വിനിമയ നിരോധന (പി.എം.എൽഎ) നിയമപ്രകാരമാണ് എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നത്. ഈ കേസുകളിൽ ഗൗരവതരമായ അനിശ്ചിതത്വമുണ്ട്. വീണാ വിജയന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. കമ്പനിക്ക് ഒരുസേവനവും നൽകിയിട്ടില്ലെന്ന് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.
Source link