KERALAM

പരീക്ഷയിൽ എങ്ങനെ കോപ്പിയടിക്കാം: വീഡിയോയുമായി മലപ്പുറത്തുകാരൻ, വിവാദമായതോടെ തടിയൂരി

മലപ്പുറം: പരീക്ഷയ്ക്ക് ഫുൾ മാർക്ക് നേടാനായി കോപ്പിയടിക്കാനുള്ള വിവിധ മാർഗങ്ങൾ വിശദീകരിച്ചുള്ള യു ട്യൂബ് വീഡിയോ വിവാദമായതോടെ പിൻവലിച്ചു. സിദ്ദിഖുൽ അക്ബർ എന്ന വിദ്യാർത്ഥിയാണ് വീഡിയോ പോസ്റ്റുചെയ്തത്. താൻ പോസ്റ്റുചെയ്ത വീഡിയോയെ ന്യായീകരിച്ച് ഇറക്കിയ വീഡിയോയും പിൻവലിച്ചിട്ടുണ്ട്. അക്ബർ മൈൻഡ് സെറ്റ് എന്ന പേജിലാണ് വീഡിയോകൾ പോസ്റ്റുചെയ്തിരുന്നത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എങ്ങനെ കോപ്പിയടിക്കാം, ഉത്തരങ്ങളുള്ള തുണ്ടുകടലാസുകൾ എവിടെ എങ്ങനെ ഒളിപ്പിക്കാം തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിൽ വിവരിച്ചിരുന്നത്. പരീക്ഷാ ഹാളിൽ നിൽകുന്ന ഇൻവിജിലേറ്ററെ എങ്ങനെ സുന്ദരമായി കബളിപ്പിക്കാം എന്നും പ്ളസ് ടു വിദ്യാർത്ഥി കൂ‌ടിയായ വീഡിയോ അവതാരകൻ വിശദീകരിച്ചിരുന്നു. ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പിയടിച്ചെന്നും സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തതെന്നും വീഡിയോയിൽ വിദ്യാർത്ഥി പറഞ്ഞിരുന്നു. പോസ്റ്റുചെയ്ത് മണിക്കൂറുകൾക്കകം വീഡിയോ വൈറലായി. ഇതോടെ വിവാദവും തലപൊക്കി. അനുകൂലിച്ചും എതിർത്തുമുള്ള കമന്റുകൾ നിറഞ്ഞു. കൂടുതലും ഇത്തരമൊരു വീഡിയോയുടെ ധാർമികത ചോദ്യംചെയ്തുകൊണ്ടായിരുന്നു.

അതിനിടെ ഇന്നലെ വീണ്ടും വീഡിയോ ലൈവിൽ വന്ന വിദ്യാർത്ഥി ഇത്തരമൊരു വീഡിയോ ചെയ്തതിൽ ഒട്ടും ഖേദം ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അദ്ധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോൾ വിദ്യാർത്ഥികൾ എന്തുചെയ്യുമെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തതെന്നും വിദ്യാർത്ഥി പറഞ്ഞിരുന്നു. രണ്ടുവീഡിയോയും വാർത്തയായതോടെയാണ് വീഡിയോകൾ പിൻവലിച്ചത്. വിദ്യാർത്ഥിക്കെതിരെ ആരെങ്കിലും പരാതി നൽകിയോ എന്ന് വ്യക്തമല്ല.


Source link

Related Articles

Back to top button