പ്രതി അഫാന്റെ വെളിപ്പെടുത്തൽ, ബന്ധുക്കളായ മൂന്നുപേരെ കൊല്ലാനും പദ്ധതിയിട്ടു

തിരുവനന്തപുരം: ‘തട്ടത്തുമലയിൽ താമസിക്കുന്ന ഉമ്മയുടെ ബന്ധുക്കളായ അമ്മയെയും മകളെയും വെഞ്ഞാമൂടുള്ള മാമനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, അനുജനെ തലയ്ക്കടിച്ച് കൊന്നതോടെ തന്റെ മനോവീര്യം നഷ്ടമായി. തളർന്നുപോയി. അല്ലെങ്കിൽ അവരേയും കൊല്ലുമായിരുന്നു’. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസികനില പരിശോധിച്ച മനോരോഗ വിദഗ്ദ്ധനോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. മനോരോഗ വിദഗ്ദ്ധൻ ഇത് പൊലീസിനെ അറിയിച്ചു.
അമ്മയും മകളും പണം പലിശയ്ക്ക് നൽകിയിട്ട് ഇവർ ഭീഷണിപ്പെടുത്തി. അഞ്ചുലക്ഷം രൂപ നൽകിയിട്ട് 10 ലക്ഷത്തോളം രൂപ തിരികെ വാങ്ങി. പിന്നെയും നിരന്തരം പണം ആവശ്യപ്പെട്ടു. ഇതാണ് അവരോടുള്ള വൈരാഗ്യത്തിന് കാരണമെന്നാണ് അഫാൻ വെളിപ്പെടുത്തിയത്.മാമനോട് പണം ചോദിച്ചിട്ട് നൽകാത്തിലാണ് വിരോധം. മാമന് ചെറിയ കുഞ്ഞുണ്ടെന്നും അതും പിന്മാറ്റത്തിന് കാരണമായെന്ന് അഫാൻ വെളിപ്പെടുത്തി.
മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയശേഷം തട്ടത്തുമലയിലെത്തി ഇവരെക്കൂടി വകവരുത്താനാണ് ലക്ഷ്യമിട്ടത്.
‘ലത്തീഫിനോട് അഫാൻ
മോശമായി സംസാരിച്ചു’
കൂട്ടക്കൊലയുടെ കാരണം വൻ കടബാദ്ധ്യതയാണെന്ന് ഉറപ്പിക്കുകയാണ് പൊലിസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. തിരികെ നൽകാതായതോടെ പണം നൽകിയവർ കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. ഉമ്മ ഷെമി ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമി ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദയ്ക്ക് ചിട്ടി കിട്ടി. എന്നാൽ, പണം നൽകാനായില്ല. ഇതേച്ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായിരുന്നു. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.
Source link