KERALAM

രാസലഹരി കച്ചവടം: സഹോദരന്മാർ ഉൾപ്പെടെ 3 പേർ പിടിയിൽ

തൃശൂർ: വാടക വീടെടുത്ത് എം.ഡി.എം.എ വില്പന നടത്തിയിരുന്ന സഹോദരന്മാർ ഉൾപ്പെടെ മൂന്നു പേരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. 2 പേർ ഓടിരക്ഷപ്പെട്ടു. 70ഗ്രാം എം.ഡി.എം.എയും 4കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അരിമ്പൂർ നാലാംകല്ല് തേക്കിലക്കാടൻ അരുൺ (25),സഹോദരൻ അലൻ (19),​അരണാട്ടുകര രേവതിമൂല കണക്കപ്പടിക്കൽ ആഞ്ജനേയൻ (19) എന്നിവരെയാണ് പിടികൂടിയത്. നെടുപുഴയിലെ മാഷുപ്പടിയിലാണ് ഇവർ വാടക വീടെടുത്ത് രാസലഹരി വില്പന നടത്തിയിരുന്നത്. ഇവരിൽ നിന്ന് ലാപ്‌ടോപ്,നോട്ട്പാഡ്,4 മൊബൈൽ ഫോണുകൾ എന്നിവയും ഒരു ബൈക്കും പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പരിശോധനയ്ക്കായി വീട്ടിലെത്തിയത്. അകത്തു നിന്ന് വാതിൽ തുറന്ന് പൊലീസിനെ തള്ളിയിട്ട ശേഷം 2 പേർ ഓടിരക്ഷപ്പെടുകയായിരുന്നു. അകത്ത് 3 പേരുണ്ടായിരുന്നു. ഇവർ ഈ സമയത്ത് എം.ഡി.എം.എ പാക്കറ്റുകളിലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സഹോദരങ്ങളായ പ്രതികളുടെ അച്ഛൻ മരിച്ചശേഷം അമ്മ വിദേശത്തേയ്ക്കു പോയി. ഒന്നര വർഷം മുമ്പാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്. അന്നു മുതൽ ഇവിടം കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയിരുന്നു. എസ്‌.ഐമാരായ കെ.ആർ.ശാന്താറാം,എൻ.പി.സന്തോഷ് കുമാർ,സീനിയർ സി.പി.ഒമാരായ ശിവകുമാർ,വിനീഷ്,സി.പി.ഒമാരായ ലിതീഷ്,പ്രദീപ്,ഹോം ഗാർഡ് രവി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Source link

Related Articles

Back to top button