INDIALATEST NEWS

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടിസ്


മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ചുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു നോട്ടിസ് അയച്ചു. പോളിങ് സമയം അവസാനിച്ച ശേഷം 75 ലക്ഷത്തോളം പേർ വോട്ട് ചെയ്തു എന്നതു വിശ്വാസയോഗ്യമല്ലെന്നും സുതാര്യത ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമുള്ള മുംബൈ വിക്രോളി സ്വദേശി ചേതൻ ആഹിരെയുടെ ഹർജിയാണു പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. ചേതന്റെ മറ്റ് ആരോപണങ്ങൾ: 95 മണ്ഡലങ്ങളിൽ പോൾ ചെയ്തവയും എണ്ണിയവയുമായ വോട്ടുകളിൽ വ്യത്യാസമുണ്ട്. പോളിങ് സ്റ്റേഷൻ തിരിച്ചുള്ള വോട്ടിന്റെ കണക്ക് വോട്ടിങ് മെഷീനിൽ എണ്ണിയ വോട്ടുകളുമായി പൊരുത്തപ്പെടുന്നില്ല. 19 മണ്ഡലങ്ങളിൽ പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ടുകളും 76 മണ്ഡലങ്ങളിൽ കുറവ് വോട്ടുകളും വോട്ടെണ്ണലിൽ കണ്ടെത്തി. പോളിങ് സമയം അവസാനിച്ച ശേഷം വോട്ട് രേഖപ്പെടുത്തിയവർക്കു മുൻകൂർ വിതരണം ചെയ്ത സ്‌ലിപ്പുകളുടെ എണ്ണം കമ്മിഷൻ വെളിപ്പെടുത്തിയില്ല. പല റിട്ടേണിങ് ഓഫിസർമാരും തിരഞ്ഞെടുപ്പു മാനദണ്ഡങ്ങൾ ലംഘിച്ചു. പൊരുത്തക്കേടുകൾ കമ്മിഷനെ അറിയിക്കുന്നതിലും സംശയം നീങ്ങുംവരെ ഫലം പ്രഖ്യാപനം തടയുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. പൊരുത്തപ്പെടാതെ കണക്ക്; ഹർജികൾ ഡസനിലേറെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ചും എതിർ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടും മഹാ വികാസ് അഘാഡി മുന്നണി സ്ഥാനാർഥികൾ നൽകിയ ഒരു ഡസനിലേറെ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്റേതാണ് ഒരു ഹർജി. 


Source link

Related Articles

Back to top button