ഇംഗ്ലീഷ് വധം

ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് ഡബിൾ ഷോക്ക് നൽകി ഇന്ത്യൻ ടീമുകൾ. അണ്ടർ 19വനിതാ ട്വന്റി-20 ലോകകപ്പിൽ സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കി ഫൈനലിലെത്തി. ഇന്ത്യൻ പുരുഷ ടീം ട്വന്റി-20 പരമ്പരയിലെ നാലാം മത്സരത്തിൽ ജയം നേടി പരമ്പര സ്വന്തമാക്കി.
പെൺപട ഫൈനലിൽ
ക്വലാലംപൂർ: സെമിയിൽ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ എത്തി. ഇന്നലെ നടന്ന സെമിയിൽ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്ന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 113 റൺസേ എടുക്കാനായുള്ളൂ. മറുപടിക്കിറങ്ങിയ ഇന്ത്യ 15 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയലക്ഷ്യത്തിലെത്തി (117/1).
അർദ്ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജി. കമാലിനിയാണ് (പുറത്താകാതെ 50 പന്തിൽ 56) ഇന്ത്യയുടെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ജി.തൃഷയും (29 പന്തിൽ 35) മികച്ച പ്രകടനം നടത്തി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയിൽ ഡാവിന പെരിനും (40 പന്തിൽ 15), ക്യാപ്ടൻ അബി നോർഗ്രോവിനും (30) മാത്രമാണ് പിടിച്ചു നിൽക്കാനായുള്ളൂ.ഇന്ത്യയ്ക്കായി പരുണിക സിസോദിയയും വൈഷ്ണവി ശർമ്മയും 3 വിക്കറ്റ് വീതം വീഴ്ത്തി.
നാളെ നടക്കുന്ന ഫൈലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരിളാകിൾ. മറ്റൊരു സെമിയിൽ ഓസ്ട്രേലിയയെ 5 വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു.
ദക്ഷിണാഫ്രിക്ക 11 പന്തും അഞ്ച് വിക്കറ്റും ബാക്കിയിരിക്കെ വിജയലക്ഷ്യത്തിലെത്തി (106/5).
പരമ്പര പോക്കറ്റിൽ
പൂനെ: നാലാം മത്സത്തിൽ 15 റൺസിന്റെ ജയം നേടി ഇംഗ്ലണ്ടിനെതിരായ ട്വന്റി- 20 പരമ്പര ഒരു മത്സരം അവശേഷിക്കെ തന്നെ ഇന്ത്യ സ്വന്തമാക്കി (3-1). ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് നന്നായി തുടങ്ങിയെങ്കിലും 19.4 ഓവറിൽ 166 റൺസിന് ഓൾഔട്ടായി.
ബാറ്റിംഗിനിടെ ഹെൽമെറ്റിൽ ബോൾ കൊണ്ട് പരിക്കേറ്റ ശിവം ദുബെയ്ക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ഹർഷിത് റാണ മികച്ച പ്രകടനം കാഴ്ചവച്ചു. ട്വന്റി-20യിൽ ഹർഷിതിന്റെ അരങ്ങേറ്റ മത്സരംകൂടിയാണിത്. രവി ബിഷ്ണോയിയും 3 വിക്കറ്റ് വീഴ്ത്തി. വരുൺചക്രവർത്തി 2 വിക്കറ്റ് നേടി. ഓപ്പണർമാരായ ബെൻ ഡക്കറ്റും (39), ഫിൽ സാൾട്ടും (23) ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയെങ്കിലും പന്നീടെത്തിയവരിൽ ഹാരി ബ്രൂക്കിന് (51) മാത്രമാണ് പിടിച്ചു നിൽക്കാനായത്.
നേരത്തേ മഹമ്മൂദ് എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ സഞ്ജു സാംസൺ (1), തിലക് വർമ്മ (0),ക്യാപ്ടൻ സൂര്യകുമാർ (0) എന്നിവരെ നഷ്ടപ്പെട്ട് 12/3 എന്ന നിലയിലായ ഇന്ത്യയെ ഹാർദിക് പാണ്ഡ്യയുടേയും (30 പന്തിൽ 53), ശിവം ദുബെയുടെയും (34 പന്തിൽ 53) ബാറ്റിംഗാണ് മികച്ച സ്കോറിൽ എത്തിച്ചത്. റിങ്കു സിംഗ്(30), അഭിഷേക് ശർമ്മ (29) എന്നിവരും തിളങ്ങി.
Source link