KERALAM

ആറ് മാസത്തെ ഒളിവുജീവിതം അവസാനിച്ചു, നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട്: അടുത്ത ബന്ധുവിന്റെ നാല് വയസുളള മകളെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ചോദ്യം ചെയ്യലിനായി കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആറ് മാസത്തിലേറെ നീണ്ട ഒളിവ് ജീവിതത്തിനുശേഷമാണ് ജയചന്ദ്രൻ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നടനെ അടുത്ത മാസം 28വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകും വരെ അറസ്റ്റ് പാടില്ലെന്നാണ് നിർദ്ദേശം. സംസ്ഥാന സർക്കാരിന് നോട്ടിസ് അയച്ച കോടതി ഫെബ്രുവരി 28ലേക്ക് ഹർജി പരിഗണിക്കാൻ മാറ്റി.

കേസിൽ നേരത്തെ ജയചന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിനുപിന്നാലെയാണ് നടൻ സുപ്രീംകോടതിയെ സമീപിച്ചത്. പോക്‌സോ കേസ് ദുരുപയോഗം ചെയ്തതാണെന്നും പരാതിക്ക് പിന്നിൽ കുടുംബ തർക്കമാണെന്നുമാണ് നടന്റെ അഭിഭാഷകർ സുപ്രീംകോടതിയിൽ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ സുപ്രീകോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് പരാതിക്കാസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട് കസബ പൊലീസായിരുന്നു കേസെടുത്തത്. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. കുട്ടി, അമ്മയുടെ വീട്ടിൽ താമസിക്കവെ പീഡനം നടന്നെന്നാണ് കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടിൽ എത്തിയപ്പോൾ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവർത്തിച്ചിരുന്നു. മെഡിക്കൽ പരിശോധനയിൽ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.

കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വെെകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്ന് കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നില്ലെന്നും ബന്ധു പരാതിയിൽ വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button