പണം തിരിമറി: ദേവസ്വം ബോർഡ് മുൻ ക്ലാർക്കിന് 24 വർഷം തടവ്

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുൻ ക്ലാർക്കിന് 24 വർഷം തടവും 2,40,000രൂപ പിഴയും. ബോർഡിലെ തിരുവനന്തപുരം ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ഓഫീസിൽ ഹെഡ് ക്ലാർക്കായിരുന്ന ജി. സുരേഷ് കുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എം.വി രാജകുമാര വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 17മാസം അധികം തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 4വർഷം കഠിന തടവനുഭവിച്ചാൽ മതിയാവും.
ചെക്ക് മോഷണക്കേസിൽ ഫോർട്ട് പൊലീസ് പ്രതിക്കെതിരെ കേസെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക തിരിമറി കണ്ടെത്തിയത്. പിന്നീട് വിജിലൻസ് കേസെടുത്ത് അന്വേഷിച്ചു. ദേവസ്വം കമ്മിഷണറുടെ പേരിൽ 1,34,412രൂപ ചെക്ക് വഴി തട്ടിയെന്നും മറ്റൊരു കേസിൽ 88,936രൂപ തട്ടിയതായും കണ്ടെത്തി. ദേവസ്വം വക രണ്ട് കെട്ടിടങ്ങളുടെ വാടകയായി 12,450രൂപ വീതം തട്ടിയെടുക്കുകയും തുക ബാങ്കിലടച്ചതായി വ്യാജ ചെല്ലാനുണ്ടാക്കി ബാങ്കിന്റെ വ്യാജ സീൽ പതിപ്പിച്ചെന്നും വിജിലൻസ് കണ്ടെത്തി. 1994-96 കാലഘട്ടത്തിലാണ് സുരേഷ് കുമാർ അസി. ദേവസ്വം കമ്മിഷണർ ഓഫീസിൽ ജോലിചെയ്തപ്പോഴായിരുന്നു പണം ക്രമക്കേട്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് കേസെടുത്തതും കുറ്റപത്രം നൽകിയതും. പ്രതിയെ റിമാൻഡ് ചെയ്തു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോറോസിക്യൂട്ടർ രഞ്ജിത് കുമാർ എൽ.ആർ ഹാജരായി.
Source link