KERALAMLATEST NEWS

വ്യാജ ചെക്ക് നൽകി സ്വർണ തട്ടിപ്പ്: ദമ്പതികൾ റിമാൻഡിൽ

തിരുവനന്തപുരം: ജുവലറിയിൽ നിന്ന് രണ്ട് കോടിയോളം രൂപയുടെ സ്വർണം വാങ്ങിയ ശേഷം വ്യാജ ചെക്ക് നൽകി മുങ്ങിയ ദമ്പതികളെ അറസ്റ്റുചെയ്ത് റിമാൻഡിൽ വിട്ടു. ഹരിപ്പാട് പിലാപ്പുഴ കൃഷ്ണകൃപയിൽ ശർമിള രാജീവ് (40), ഭർത്താവ് എറണാകുളം നെടുമ്പാശേരി പുതുവാശേരി സ്വദേശി ടി.പി.രാജീവ് (42) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് പിടികൂടിയത്. സമാനമായ പത്തോളം തട്ടിപ്പുകേസിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു.

പ്രമുഖ ജുവലറിയുടെ തിരുവനന്തപുരം പുളിമൂട് ശാഖയിൽ സെപ്തംബർ 17നാണ് തട്ടിപ്പ് നടത്തിയത്. വിവിധ ഡിസൈനുകളിലെ സ്വർണാഭരണങ്ങൾ വാങ്ങിയശേഷം 1,84,97,100 രൂപയുടെ ഫെഡറൽ ബാങ്ക് തൃപ്പൂണിത്തുറ ബ്രാഞ്ചിന്റെ ചെക്ക് നൽകി. പിന്നീട് ജുവലറിയിൽ വിളിച്ച് ചെക്ക് ഉടനെ ബാങ്കിൽ കൊടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെക്ക് കൊടുക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം ഇവരെ ഫോണിൽ കിട്ടാതായതിനെത്തുടർന്ന് ചെക്ക് ബാങ്കിൽ നൽകിയെങ്കിലും സ്റ്റോപ്പ് പേമെന്റായതിനാൽ പാസായില്ല. തുടർന്നാണ് ജുവലറി അധികൃതർ പൊലീസിന് പരാതി നൽകിയത്.

ഒളിവിൽപ്പോയ ദമ്പതികളെ വഞ്ചിയൂർ പൊലീസ് തമിഴ്നാട്ടിലെ കുംഭകോണത്ത് നിന്നാണ് പിടികൂടിയത്. ആഡംബര കാറുകളിലെത്തി ജുവലറികളിൽ നിന്ന് സ്വർണം വാങ്ങുകയും വ്യാജ ചെക്ക് നൽകി തട്ടിപ്പ് നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ആദ്യം വലിയ തുകയ്ക്ക് സ്വർണം വാങ്ങി വിശ്വാസ്യത നേടും. തുടർന്നാണ് വ്യാജ ചെക്ക് നൽകി തട്ടിപ്പ് നടത്തുന്നത്. ഹരിപ്പാട്ടെ മൂന്ന് കടകളിലും കായംകുളത്തെയും തൃശൂരിലെയും ഓരോ കടയിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. ഒന്നാം പ്രതി ശർമിള തൃശൂരിലെ കേസിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. പുതിയ ജുവലറി തുടങ്ങാൻ വിലക്കിഴിവിൽ സ്വർണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇവർ ജുവലറി ഉടമകളുമായി സൗഹൃദത്തിലാകുന്നതെന്നും പൊലീസ് പറഞ്ഞു.


Source link

Related Articles

Back to top button