ബാസ്കറ്റ് പഴയ ബാസ്കറ്റല്ല…

കോട്ടയം: കേരളത്തിലെ ബാസ്കറ്റ്ബോൾ പോരാട്ടങ്ങളിൽ നിർണായകമായ ചില മാറ്റങ്ങൾക്ക് ഇന്നു മുതൽ തുടക്കം കുറിക്കും. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഫ്ഐ) പുതിയ നിയമങ്ങളാണ് ഇന്നു മുതൽ കോർട്ടിൽ പ്രാബല്യത്തിൽവരുന്നത്. വാഴക്കുളത്ത് ഇന്നാരംഭിക്കുന്ന 40-ാമത് സംസ്ഥാന യൂത്ത് ചാന്പ്യൻഷിപ്പിൽ പുതിയ നിയമം നടപ്പിലാകും. ജൂണ്‍ എട്ടിന് ചെന്നൈയിൻ നടന്ന ബിഎഫ്ഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ മാറ്റങ്ങൾവരുത്താൻ തീരുമാനമായത്. മാറ്റം ഇങ്ങനെ കളിക്കാരുടെ സബ്സ്റ്റിറ്റ്യൂഷൻ സംബന്ധിച്ചാണ് ഏറ്റവും ശ്രദ്ധേയ മാറ്റം. ഒരു മത്സരത്തിന്റെ നാലു ക്വാർട്ടറിലും ഒരു കളിക്കാരനും കളിക്കാൻ പറ്റില്ല എന്നതാണ് പുതിയ നിയമം. അതായത് ടീമിലെ ഒരു താരത്തിനും മത്സരം മുഴുനീളെ കോർട്ടിൽ തുടരാൻ സാധിക്കില്ല. ടീമിലുള്ള 10 കളിക്കാരും 10 മിനിറ്റ് വീതം കളിച്ചിരിക്കണമെന്നതാണ് പുതിയ നിബന്ധന.
ടീമിലെ സുപ്രധാന അഞ്ചു കളിക്കാരെവച്ച് മത്സരം പൂർത്തിയാക്കുന്ന പതിവു രീതിക്കു മാറ്റംവരാനാണ് 10 കളിക്കാരും കോർട്ടിലിറങ്ങണമെന്ന നിബന്ധനയ്ക്കു കാരണം. സ്റ്റാർട്ടിംഗ് ഫൈവ് മത്സരം പൂർണമായി കളിക്കുന്ന രീതിക്ക് ഇതോടെ മാറ്റംവരും. ബെഞ്ചിലുള്ള കളിക്കാർക്കും കോർട്ടിലിറങ്ങാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇതോടെ ടീമിലെ 10 കളിക്കാരും മികവുറ്റതായിരിക്കണമെന്ന അവസ്ഥ സംജാതമാകും. ഇത് ടീം തെരഞ്ഞെടുപ്പിൽ കോച്ചുമാരെ കൂടുതൽ ജാകരൂകരാക്കും.
Source link