സുനിതാ വില്യംസിൽ നിന്ന് ‘സാക്ഷാത്ക്കാര’ത്തിൽ

തിരുവനന്തപുരം. ‘ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി ആരെന്നറിയാമോ?…’
സുനിത വില്യംസ് അന്നു മുന്നിൽ വന്നു നിന്നു ചോദിച്ച തമാശ ചോദ്യം സുധേഷ് ബാലൻ ഇന്നും ഓർക്കുന്നുണ്ട്. താൻ തന്നെയെന്നു പറഞ്ഞു ചിരിച്ച സുനിതയുടെ ആ മുഖവും മറന്നിട്ടില്ല.ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത തിരിച്ചു വരാൻ വൈകുന്നതിന്റെ ഉത്ക്കണ്ഠ സുധേഷിനുമുണ്ട്. വർഷങ്ങൾ മുമ്പ് യു.എസിൽ വോയ്സ് ഓഫ് അമേരിക്കയ്ക്കുവേണ്ടി സുനിതയെക്കുറിച്ച് ഹൃസ്വ ചിത്രമൊരുക്കുമ്പോഴാണ് അവരുമായി അടുത്തിടപഴകിയത്. തുരുമ്പു പിടിക്കാറായ ഒരു പിക്കപ്പ് വാനിൽ ഒരു നായയും ആയിട്ടാണ് സുനിതയുടെ വരവ്.ആത്മീയ ചിന്തയിൽ മുഴുകുന്ന പ്രകൃതം. ഗുജറാത്തിയായ അച്ഛനിൽ നിന്നും ഹിന്ദു ഫിലോസഫിയൊക്കെ അവർ നന്നായി ഹൃദിസ്ഥമാക്കിയിട്ടുണ്ട്.വീട്ടിൽ വച്ച് സമോസയൊക്കെ ഉണ്ടാക്കിത്തന്നു .എപ്പോഴും ഉല്ലാസവതിയായ ഒരു സാധാരണ സ്ത്രീ.ഇവരാണോ ലോകപ്രശസ്തയായ ബഹിരാകാശ യാത്രികയെന്നു ചിന്തിച്ചു പോകും.-തന്റെ പുതിയ ഹൃസ്വചിത്രം ‘ സാക്ഷാത്ക്കാര’ത്തിന്റെ വിശേഷങ്ങൾ കേരളകൗമുദിയോട് പങ്കുവയ്ക്കുമ്പോഴാണ് ആദ്യ ചിത്രത്തിന്റെ കഥാനായികയെക്കുറിച്ച് സുധേഷ് പറഞ്ഞത്.
തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ(സി.ഇ.ടി) നിന്നും ആർക്കിടെക്ച്ചറിൽ ബിരുദം നേടിയ(1990-96 ബാച്ച്) കോട്ടയം ഉഴവൂർ സ്വദേശിയായ സുധേഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ഹൃസ്വചിത്രമാണ് ‘സാക്ഷാത്ക്കാരം ‘.അവയവദാനമാണ് പ്രമേയം.
ഭാര്യയുടെ മരണശേഷം അവരുടെ കൈകൾ സ്വീകരിച്ച ഒരു വിദേശ വനിതയെയും അവരുടെ കുടുംബത്തെയും കാണാൻ പോകുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം. ലോക അവയവദാന ദിനമായ ആഗസ്റ്റ് 13 ന് യൂ ട്യൂബിൽ റിലീസ് ചെയ്യും.മതം,ഭാഷ ,രാജ്യം എന്നിവയുടെ അതിരുകൾക്കപ്പുറം മനുഷ്യർ തമ്മിലുള്ള വൈകാരിക ബന്ധങ്ങളുടെ ആഴം കൂടി സുധേഷ് വരച്ചുകാട്ടുന്നു.ബോംബെ ഐ.ഐ.ടിയിൽ പ്രൊഫസറായ സുധേഷിന്റെ ഈ ചിത്രം മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സൈൻസ് ചലച്ചിത്രമേളയിലുമടക്കം അനവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി.ഭാര്യ ഡോ.. ഷീജാ വാസുദേവനും ബോംബെ ഐ.ഐ.ടിയും സംയുക്തമായിട്ടാണ് ചിത്രം നിർമ്മിച്ചത്.
ഫോട്ടോഗ്രഫിയോടും പ്രത്യേകിച്ച് സന്തോഷ് ശിവന്റെ ഛായാഗ്രഹണത്തോടുമുള്ള താത്പ്പര്യമാണ് സുധേഷിന്റെ ജീവിതത്തിൽ പല വഴിത്തിരിവുകളും സൃഷ്ടിച്ചത്.സി.ഇ.ടിക്കു ശേഷം പൊതുമരാമത്ത് വകുപ്പിലെ ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്സമാൻ ഉദ്യോഗം രാജിവച്ച് ഐ.ഐ.ടി ബോംബെയിലും തുടർന്ന് അമേരിക്കയിൽ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടി.
ഹോളിവുഡ്ഢിൽ പ്രവർത്തിച്ചു. വിപുലമായ അനുഭവ സമ്പത്തുമായിട്ടാണ് തിരിച്ച് ഇന്ത്യയിലെത്തിയത്.
Source link