ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ ജനത്തിന് പ്രയോജനപ്പെടണം: ഉപരാഷ്ട്രപതി

തിരുവനന്തപുരം: ബഹിരാകാശ രംഗത്തെ ഗവേഷണഫലങ്ങൾ ഇന്ത്യൻ ജനതയ്ക്ക് പ്രയോജനപ്പെടുംവിധം ഉപയോഗിക്കണമെന്ന് ഉപരാഷ്ട്രപതി ജഗ് ദീപ് ധൻകർ പറഞ്ഞു. അതിവേഗം രൂപാന്തരം പ്രാപിക്കുന്ന സ്‌പേസ് ടെക്‌നോളജിയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർത്ഥി സമൂഹത്തിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ 12-ാം ബിരുദദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
മൂലകങ്ങളുടെ സാദ്ധ്യതകളിലാണ് ഇന്ന് ലോകത്തിന്റെ ശ്രദ്ധ. ഹൈഡ്രജൻ ഇന്ധനമാക്കി ഹരിതോർജ്ജത്തെ പ്രയോജനപ്പെടുത്താൻ ഇന്ത്യ കർമ്മ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബ്ലോക്ക് ചെയിൻ മാനേജ്‌മെന്റ് തുടങ്ങിയ നൂതനസങ്കേതങ്ങളുടെ സാദ്ധ്യതയുമേറുന്നു. അവയെ തിരിച്ചറിയുകയും പഠിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്- ഉപരാഷ്ട്രപതി പറഞ്ഞു.
ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. രാജ്യത്തിന്റെ കുതിപ്പിനെ യുവാക്കളാണ് നയിക്കുന്നത്. മൂന്നാമത്തെ വലിയ ആഗോള സമ്പദ് വ്യവസ്ഥയാകാനുള്ള പാതയിലാണ് രാജ്യം. യുവാക്കൾക്ക് വളരാനുള്ള അന്തരീക്ഷം രാജ്യത്തുണ്ടെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, ഐ.ഐ.എസ്.ടി ചാൻസലർ ഡോ.ബി.എൻ. സുരേഷ്, ഡയറക്ടർ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ, എൽ.പി.എസ്.സി ഡയറക്ടർ ഡോ.വി. നാരായണൻ, രജിസ്ട്രാർ പ്രൊഫ.കുരുവിള ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഐ.ഐ.എസ്.ടി ക്യാമ്പസിലെത്തിയ ഉപരാഷ്ട്രപതിയെ എസ്. സോമനാഥ്, ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഉപരാഷ്ട്രപതിയും പത്നി സുധേഷ് ധൻകറും ചേർന്ന് ക്യാമ്പസിൽ വൃക്ഷത്തൈ നട്ടു.145 വിദ്യാർത്ഥികൾക്ക് ബി.ടെക് ബിരുദവും 119 പേർക്ക് എം.ടെക്കും 29 പേർക്ക് പി.എച്ച്.ഡിയും ചടങ്ങിൽ സമ്മാനിച്ചു. മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രശസ്തിപത്രവും ക്യാഷ് അവാർഡും സുധേഷ് ധൻകർ കൈമാറി.
Source link