CINEMA

അന്ന് മമ്മൂട്ടിയുടെ സഹായി; 14 വർഷങ്ങൾക്കു ശേഷം ‘തങ്കനായി’ സുധി

നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും നേടി മമ്മൂട്ടി–ജിയോ ബേബി ചിത്രം കാതൽ പ്രദർശനം തുടരുമ്പോൾ ചർച്ചയിൽ നിറയുകയാണ് സുധി കോഴിക്കോട് എന്ന അഭിനേതാവ്. സിനിമയിൽ തങ്കൻ എന്ന കഥാപാത്രത്തെയാണ് സുധി കോഴിക്കോട് അവിസ്മരണീയമാക്കിയത്. 15 വർഷമായി സിനിമയിലുള്ള സുധിക്ക് ഇതാദ്യമായാണ് ഇത്രയും ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കുന്നത്. കാതലിലെ വേഷം ക്ലിക്ക് ആയതോടെ സുധിയുടെ പഴയ കഥാപാത്രങ്ങളെ തപ്പിയെടുത്ത് ആഘോഷമാക്കുകയാണ് സിനിമാപ്രേമികൾ. 
പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലാണ് മമ്മൂട്ടിക്കൊപ്പം സുധി ആദ്യമായി അഭിനയിക്കുന്നത്. അതിനെക്കുറിച്ച് സുബിൻ ജി.കെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ ഇങ്ങനെ: ‘‘പാലേരി മാണിക്യത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ഹരിദാസിന്റെ സഹായി പ്രഭാകരനിൽ നിന്നും ‘കാതലിലെ’ തങ്കനിൽ എത്തുമ്പോൾ സുധി കോഴിക്കോട് എന്ന നടൻ അഭിനയിച്ച ചിത്രങ്ങൾ 40 യിൽ അധികം. 

അതിൽ ഏറെയും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അല്ല. പക്ഷേ കാലം ഈ കലാകാരന് കാത്തു വെച്ചത് ഈ സ്ഫോടനാത്മക കഥാപാത്രം ആയിരുന്നു. ഇനിയും വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.” പാലേരി മാണിക്യത്തിലെയും കാതലിലെയും രണ്ടു ചിത്രങ്ങൾ ചേർത്തുവച്ചാണ് കുറിപ്പ് പങ്കുവച്ചത്. 

വിനു മോഹൻ നായകനായെത്തിയ സുൽത്താൻ എന്ന ചിത്രത്തിലൂടെയാണ് സുധി കോഴിക്കോട് സിനിമയിലെത്തുന്നത്. മമ്മൂട്ടിയുടെ പാലേരി മാണിക്യത്തിൽ മമ്മൂക്കിക്കൊപ്പമുള്ള വേഷം ആത്മവിശ്വാസം നൽകി. പിന്നീട് ബാവൂട്ടിയുടെ നാമത്തിൽ, അങ്കിൾ എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. 

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിങ് എന്നീ ജിയോ ബേബി സിനിമകളിലും നല്ല കഥാപാത്രങ്ങളെ സുധി അവതരിപ്പിച്ചിരുന്നു.

English Summary:
Sudhi Kozhikode Film Journey


Source link

Related Articles

Back to top button