ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരന്പര നാളെ മുതൽ

വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ഇന്ത്യ വീണ്ടും ഓസ്ട്രേലിയയ്ക്കെതിരേ. ഇരുടീമുകളും തമ്മിലുള്ള ട്വന്റി20 പരന്പര നാളെ വിശാഖപട്ടണത്തു തുടങ്ങും. സീനിയർ താരങ്ങൾക്കു വിശ്രമം അനുവദിച്ചിറങ്ങുന്ന ഇന്ത്യക്ക്, ലോകകപ്പ് ഫൈനൽ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ ജയം അനിവാര്യം. ലോകകപ്പ് ഫൈനൽ നടന്ന് നാലു ദിവസത്തിനുശേഷമാണ് ഇന്ത്യ ഇറങ്ങുന്നത്. അടുത്തവർഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പ് ഒരുക്കംകൂടിയാണ് ഓസീസിനെതിരായ പരന്പര. അഞ്ചു മത്സരങ്ങളാണു പരന്പരയിലുള്ളത്. ഓസീസിനെതിരേയുള്ള ട്വന്റി20 പരന്പരയ്ക്കുശേഷം ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകൾക്കെതിരേയും ഇന്ത്യക്കു ട്വന്റി20 പരന്പരയുണ്ട്. അഴിച്ചുപണിയുറപ്പ് ലോകകപ്പ് ടീമിലുണ്ടായിരുന്ന വിരാട് കോഹ്ലി, രോഹിത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓസീസിനെതിരായ ട്വന്റി20 പരന്പരയിൽ കളിക്കില്ല. യുവതാരങ്ങളെ അണിനിരത്തുന്ന ഇന്ത്യയെ സൂര്യകുമാർ യാദവാണു നയിക്കുന്നത്. പരന്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്വാദും അവസാന രണ്ടു മത്സരങ്ങളിൽ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റൻമാരാകും. ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേയുള്ള മത്സരത്തിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ട്വന്റി20 പരന്പരയിൽ കളിക്കില്ല. ലോകകപ്പ് മുന്നിൽക്കണ്ട് ശക്തമായ രണ്ടാം നിരയെ വളർത്തിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ട്വന്റി20 പരന്പരയ്ക്കുള്ള ടീമിൽ അംഗങ്ങളായ ഋതുരാജ് ഗെയ്ക്വാദ്, ആവേശ് ഖാൻ, രവി ബിഷ്ണോയി, തിലക് വർമ, റിങ്കു സിംഗ്, യശ്വസി ജയ്സ്വാൾ എന്നിവർ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. കോഹ്ലി, രോഹിത്, കെ.എൽ. രാഹുൽ തുടങ്ങിയ മുതിർന്ന താരങ്ങളെ ഇനി ട്വന്റി20 ടീമിലേക്കു പരിഗണിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ മികവു തെളിയിച്ചാൽ യുവതാരങ്ങൾക്കു ടീമിൽ ഇരിപ്പുറപ്പിക്കാം. പരീക്ഷണം 2.0 നിരവധി പരീക്ഷണങ്ങൾക്കുശേഷമാണു പരിശീലകൻ രാഹുൽ ദ്രാവിഡ് ലോകകപ്പിനുള്ള ടീമിനെ ഉറപ്പിച്ചത്. ഇനി ട്വന്റി20 പരീക്ഷണങ്ങളുടെ കാലമാണ്. ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ പരിശീലകനായുള്ള ദ്രാവിഡിന്റെ കാലാവധി പൂർത്തിയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരേയുള്ള പരന്പരയ്ക്ക് വി.വി.എസ്. ലക്ഷ്മണാണ് പരിശീലകൻ.
ശുഭ്മൻ ഗിൽ (24), ശ്രേയസ് അയ്യർ (28), ഇഷാൻ കിഷൻ (25), ഋതുരാജ് (26), യശ്വസി ജയ്സ്വാൾ (21), ഋഷഭ് പന്ത് (26) എന്നിങ്ങനെയുള്ള യുവ ബാറ്റിംഗ് നിരയിലാണു സെലക്ടർമാർ ഇന്ത്യൻ കുട്ടിക്രിക്കറ്റിന്റെ ഭാവി കാണുന്നത്. ഇവരെല്ലാംതന്നെ രാജ്യാന്തര ക്രിക്കറ്റിൽ തങ്ങളുടെ പ്രതിഭ തെളിയിച്ചതുമാണ്. സ്പിൻകുരുക്ക് ട്വന്റി20 ലോകകപ്പ് കൂടാതെ 2025ലെ ചാന്പ്യൻസ് ട്രോഫി, 2026ലെ ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ട്വന്റി20 ലോകകപ്പ്, 2027ലെ ഏകദിന ലോകകപ്പ് എന്നിവയും മനസിൽക്കണ്ടാണ് ബിസിസിഐയുടെ നീക്കങ്ങൾ. സ്പിൻ ഡിപ്പാർട്ട്മെന്റ് അടക്കിവാണ രവിചന്ദ്രൻ അശ്വിൻ (37), രവീന്ദ്ര ജഡേജ (34) എന്നിവർക്കൊരു പിൻഗാമിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് ആശങ്ക. കുൽദീപ് യാദവ് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും താരത്തിനൊരു കൂട്ടാളിയില്ല. അവസരം മുതലാക്കാത്ത അക്ഷർ പട്ടേൽ പുറത്താകും. ലെഗ് സ്പിന്നർ രവി ബിഷ്ണോയി, ഇടംകൈയൻ സ്പിന്നർ സൗരഭ് കുമാർ എന്നിവരെയാണ് ഇനി സെലക്ടർമാർ പരീക്ഷിക്കുക. ലോകകപ്പിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കേറ്റു പുറത്തായതു ടീമിന്റെ സന്തുലിതാവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. ഭാവിയിൽ ഈ പ്രശ്നം ഉയർന്നുവരുന്നത് ഒഴിവാക്കാൻ തിലക് വർമ, വാഷിംഗ്ടണ് സുന്ദർ, ശിവം ദുബെ എന്നിവരെ ഓൾറൗണ്ടർമാരായി വളർത്തിയെടുക്കാനും ബിസിസിഐ ശ്രമിക്കും. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് പ്രകടിപ്പിക്കാനാകുമെന്നു തെളിയിച്ചിട്ടുള്ളവരാണിവർ. പാഠം ഒന്ന്: 2022 മുംബൈ: സീനിയർ താരങ്ങളുമായി 2022ലെ ട്വന്റി20 ലോകകപ്പ് കളിച്ചു ഫൈനൽ കാണാതെ മടങ്ങിയതിനാൽ അടുത്തവർഷത്തെ ലോകകപ്പിൽ അത്തരമൊരു പരീക്ഷണത്തിനു ടീം മാനേജ്മെന്റ് മുതിർന്നേക്കില്ല. വിരാട് കോഹ്ലിയും രോഹിത് ശർമയും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമില്ലാതെ യുവനിരയെ കളത്തിലിറക്കും. ഫൈനലിൽ തോറ്റെങ്കിലും ഏകദിന ഫോർമാറ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കു തത്കാലം വെല്ലുവിളിയില്ല. രോഹിത് സ്ഥാനമൊഴിയുന്പോൾ, ഒരു സ്ഥിരം ക്യാപ്റ്റനെ കണ്ടെത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും ബിസിസിഐക്കു മുന്നിലുണ്ട്. ഹാർദിക് പാണ്ഡ്യക്കാണുനിലവിൽ കൂടുതൽ സാധ്യതയെങ്കിലും തുടർപരിക്കുകൾ വെല്ലുവിളിയാണ്. അങ്ങനെ വന്നാൽ കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരിലൊരാൾ ടീമിന്റെ നായകസ്ഥാനത്തെത്തും.
Source link