ഇതിഹാസങ്ങളുടെ ഗണത്തിലേക്ക് ഹെഡ്

സെമിഫൈനലിലും കലാശപ്പോരാട്ടത്തിലും ഓസ്ട്രേലിയയുടെ വിജയശില്പിയായ ട്രാവിസ് ഹെഡ് എത്തിയിരിക്കുന്നത് ഇതിഹാസതാരങ്ങളുടെ ഗണത്തിലേക്ക്. ഹെഡിനു മുന്പ് മൊഹിന്ദർ അമർനാഥ്(ഇന്ത്യ-1983), അരവിന്ദ ഡിസിൽവ(ശ്രീലങ്ക-1996), ഷെയ്ൻ വോൺ(ഓസ്ട്രേലിയ-1999) എന്നിവരാണ് സെമിയിലും ഫൈനലിലും കളിയിലെ താരമായത്. ലോകകപ്പ് സെമിഫൈനലിലും ഫൈനലിലും ടീമിന്റെ ടോപ് സ്കോറർ എന്ന നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണു ഹെഡ്. ഡേവിഡ് ബൂൺ(ഓസ്ട്രേലിയ-1987), അരവിന്ദ ഡിസിൽവ(ശ്രീലങ്ക 1996) എന്നിവരാണു മുന്പ് ഈ നേട്ടം കൈവരിച്ചവർ. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഫൈനലിൽ ഇന്ത്യക്കെതിരേയും ടീം ബാറ്റിംഗ് തകർച്ച നേരിട്ട സമയത്താണു ട്രാവിസ് ഹെഡ് രക്ഷകനായത്. ലോകപ്പിൽ ആറു മത്സരങ്ങൾ ഓസ്ട്രേലിയ്ക്കായി കളിച്ച ഹെഡ് രണ്ടു സെഞ്ചുറി ഉൾപ്പെടെ 329 റൺസ് നേടി. ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ ചാന്പ്യന്മാരായപ്പോഴും സെഞ്ചുറിയുമായി(163) കളിയിലെ താരമായത് ട്രാവിസ് ഹെഡ് ആയിരുന്നു.
2016ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഈ അഡ്ലെയ്ഡുകാരൻ മൂന്നു വർഷം ടീമിലേ ഉണ്ടായിരുന്നില്ല. 2022 ലാണ് ഏകദിന ടീമിൽ സ്ഥിരാംഗമായത്. ഡേവിഡ് വാർണറിനു ചേർന്ന ഓപ്പണിംഗ് പങ്കാളിയാണ് ഹെഡ്. രണ്ടു തവണ ഇരുവരും ഒന്നാം വിക്കറ്റിൽ ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി ടീമിനെ വിജയിപ്പിച്ചു. രണ്ടു വർഷമായി ടെസ്റ്റിലും ഓസീസിന്റെ വിശ്വസ്ത മധ്യനിര ബാറ്ററായ ഹെഡ് ഐപിഎലിൽ ഡൽഹി ഡെയർഡെവിൾസിന്റെ താരമാണ്. അടുത്ത മാസം 29ന് മുപ്പതു വയസ് പൂർത്തിയാകുന്ന ഹെഡിനു ജന്മദിന സമ്മാനമാണു ലോകകപ്പ് വിജയം.
Source link