ഇന്ത്യ x ന്യൂസിലൻഡ് ഏകദിന പരന്പരയ്ക്ക് ഇന്ന് തുടക്കം

ഹൈദരാബാദ്: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പര 3-0നു തൂത്തുവാരിയശേഷം മനസിൽ ലഡുവുമായി ഇന്ത്യ ഇന്ന് മുതൽ ന്യൂസിലൻഡിന് എതിരേ. ലങ്കയ്ക്കെതിരായതുപോലെ ബ്ലാക് ക്യാപ്സിനെതിരേയും ആധിപത്യം തുടർന്ന് ഈ വർഷം അവസാന ആതിഥേയത്വം വഹിക്കുന്ന ഐസിസി 2023 ഏകദിന ലോകകപ്പിന്റെ തയാറെടുപ്പ് കെങ്കേമമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പാക്കിസ്ഥാനെതിരായ ഏകദിന പരന്പര 2-1നു സ്വന്തമാക്കിയശേഷമാണ് ന്യൂസിലൻഡ് എത്തുന്നത്. 1969നുശേഷം പാക് മണ്ണിൽ കിവീസ് ഏകദിന പരന്പര സ്വന്തമാക്കുന്നതും ഇതാദ്യം. മൂന്ന് സ്പിന്നർമാരെ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനെതിരായ പരന്പര കിവീസ് സ്വന്തമാക്കിയത്. പാക് പര്യടനത്തിനുശേഷം സ്ഥിരം ക്യാപ്റ്റൻ കെയ്ൻ വില്യംസണിനും പേസ് ബൗളർ ടിം സൗത്തിക്കും ന്യൂസിലൻഡ് വിശ്രമം അനുവദിച്ചിട്ടുണ്ട്. വില്യംസണിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്ററായ ടോം ലാഥമാണ് ന്യൂസിലൻഡിന്റെ ക്യാപ്റ്റൻ. പരിക്കേറ്റ ഇഷ് സോധി ഇല്ലാത്തതും ന്യൂസിലൻഡിനു ക്ഷീണമാണ്. ഇന്ത്യൻ മണ്ണിൽ ടീം ഇന്ത്യയെ തോൽപ്പിക്കാൻ വിഷമമാണെന്ന് കിവീസിനറിയാം. എങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യ (ബംഗ്ലാദേശിനെതിരേ 2-1) സമീപനാളിൽ തോറ്റത് ബ്ലാക് ക്യാപ്സിന് പ്രതീക്ഷ നൽകും. ടോം ലൗസ് ഇന്ത്യ ടോം ലാഥം ഇന്ത്യക്കെതിരേ എപ്പോഴും മികച്ച ബാറ്റിംഗ് ആണ് കാഴ്ചവയ്ക്കാറുള്ളത്. നവംബറിൽ ഓക് ലൻഡിൽ ഏറ്റുമുട്ടിയപ്പോൾ 104 പന്തിൽ 145 റണ്‍സുമായി ലാഥം പുറത്താകാതെനിന്നിരുന്നു. ഇന്ത്യക്കെതിരായ 17 ഏകദിന ഇന്നിംഗ്സിൽ 65.07 ആണ് ലാഥത്തിന്റെ ബാറ്റിംഗ് ശരാശരി. 2022നുശേഷം ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ ഏകദിന റണ്‍സ് നേടിയതും ടോം ലാഥമാണ്. 16 ഇന്നിംഗ്സിൽ രണ്ട് സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 618 റണ്‍സ്.
ഗില്ലടിച്ചാൽ റിക്കാർഡ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 1000 റണ്‍സ് എന്ന റിക്കാർഡിലേക്ക് അടുക്കുകയാണ് ഓപ്പണർ ശുഭ്മാൻ ഗിൽ. 18 ഇന്നിംഗ്സിൽ 894 റണ്‍സ് ഗില്ലിനുണ്ട്. 24 ഇന്നിംഗ്സിൽ 1000 തികച്ച വിരാട് കോഹ്ലിയുടെയും ശിഖർ ധവാന്റെയും പേരിലാണ് റിക്കാർഡ്. ലങ്കയ്ക്കെതിരായ ഫോം തുടർന്നാൽ ഗില്ലിന് കിവീസിനെതിരായ പരന്പരയിൽ റിക്കാർഡ് കുറിക്കാം. 2022നുശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയതും ശുഭ്മാൻ ഗിൽ ആണ്. 15 ഇന്നിംഗ്സിൽ രണ്ട് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഉൾപ്പെടെ 845 റണ്‍സ്. ശ്രേയസ് പുറത്ത്; സൂര്യക്ക് അവസരം പുറംവേദനയെത്തുടർന്ന് ഇന്ത്യയുടെ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യർ ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിൽനിന്ന് പുറത്ത്. പകരം രജത് പടീദാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022ന്റെ തുടക്കം മുതൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ രണ്ടാമനാണ് ശ്രേയസ് അയ്യർ. ശ്രേയസ് അയ്യറിന്റെ അഭാവം ട്വന്റി-20 സ്പെഷലിസ്റ്റായ സൂര്യകുമാർ യാദവിന്റെ അവസരം തുറക്കും. അതുപോലെ കെ.എൽ. രാഹുൽ വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നത് വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനും ഗുണകരമാണ്. സൂര്യകുമാറിനും ഇഷാനും നിലനിൽപ്പിന്റെ പോരാട്ടംകൂടിയാണെന്നതും മറ്റൊരു യാഥാർഥ്യം. വേട്ടക്കാരൻ സിറാജ് 2022നുശേഷം ഐസിസി ഫുൾ മെന്പർ ടീമുകളിൽ ഏകദിനത്തിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യയുടെ മുഹമ്മദ് സിറാജ്. ഇക്കാലയളവിൽ 19.87 ശരാശരിയിൽ സിറാജ് വീഴ്ത്തിയത് 33 വിക്കറ്റ്. 18 ഇന്നിംഗ്സിൽനിന്നാണിത്. 4/32 ആണ് മികച്ച ബൗളിംഗ് പ്രകടനം. 4.53 ആണ് ഇക്കോണമി.
Source link