INDIA

മണ്ണിടിഞ്ഞപ്പോൾ മക്കളെ ചേർത്തുപിടിച്ച് അമ്മ, പക്ഷേ…; മംഗളൂരുവിൽ കനത്ത മഴയും കാറ്റും: 4 മരണം


മംഗളൂരു∙ കനത്ത മഴയിൽ വീടിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞു വീണ് രണ്ടിടങ്ങളിലായി നാലുപേർ മരിച്ചു. ദക്ഷിണ കന്നഡ മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ അമ്മയായ അശ്വിനിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഉറങ്ങിക്കിടക്കുന്നതിനിടെ വീടിനു പുറകുവശത്തെ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. കാലിന് ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകൻ സീതാറാം പൂജാരിയും ചികിത്സയിലാണ്. നാട്ടുകാർ, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ കണ്ടെത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.അതിനിടെ, ഇന്നലെ രാത്രി ദെർലക്കട്ടെയ്ക്കടുത്ത് ബെൽമ, കനകരയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്തു വയസ്സുകാരി മരിച്ചു. നൗഷാദിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. വീടിന് പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മേൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോട്ടബെങ്കരെയ്ക്ക് സമീപം വള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. യശ്വന്ത്, കമലാക്ഷ എന്നിവരെയാണ് കാണാതായത്. അലിവ് ബാഗിലുവിനടുത്ത് മീൻപിടിക്കുന്നതിനിടെ ശക്‌തമായ കാറ്റും കനത്ത മഴയും കാരണം ബോട്ട് മറിഞ്ഞായിരുന്നു അപകടം. സമീപത്തെ കരയിൽ വള്ളത്തിന്റെ പെട്രോൾ ടാങ്ക് കണ്ടെത്തി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.


Source link

Related Articles

Back to top button