എണ്ണ തീരം തൊടാതെ കാത്ത് നേവിയും കോസ്റ്റ് ഗാർഡും

കൊച്ചി: പുറങ്കടലിൽ മുങ്ങിത്താഴ്ന്ന കപ്പലിൽ നിന്ന് ചോർന്ന എണ്ണ മൂന്നാം ദിവസവും തീരത്തെത്താതെ തടയിട്ട് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സംയുക്ത ഓപ്പറേഷൻ. പുറങ്കടലിലെ കാലാവസ്ഥാ പ്രതിസന്ധി നേരിട്ടാണ് ദൗത്യം തുടരുന്നത്. വലിയ തോതിൽ എണ്ണച്ചോർച്ചയുണ്ടാകുന്നില്ല എന്നതാണ് ആശ്വാസം. ആദ്യഘട്ടത്തിൽ ചോർന്ന ഇന്ധനം അഞ്ച് കിലോമീറ്ററോളം വ്യാപിച്ചിട്ടുണ്ട്. എണ്ണപ്പാട പലതായി ചിതറിയ നിലയാണ്.
നേവിയുടെ ഡോണിയർ വിമാനത്തിലൂടെ ഓയിൽ സ്പിൽ ഡിസ്‌പേഴ്‌സന്റ് (ഒ.എസ്.ഡി) ഉപയോഗിക്കുന്നതിനൊപ്പം കോസ്റ്റ് ഗാർഡിന്റെ വിക്രം, സമർത്ഥ്, സക്ഷം കപ്പലുകൾ വെള്ളം ചീറ്റിച്ച് തടഞ്ഞുനിറുത്തുകയുമാണ് ചെയ്യുന്നത്. കടൽ പ്രക്ഷുബ്ധമായതിനാൽ ബൂം (പ്രത്യേക തടയണ) ചെയ്യാൻ ഇന്നലെയും സാധിച്ചിട്ടില്ല. എണ്ണയും കണ്ടെയ്‌നറുകളും നീക്കംചെയ്യാൻ കപ്പൽ കമ്പനി ഏർപ്പെടുത്തിയ അമേരിക്കൻ സ്ഥാപനം ടി.ആൻഡ് ടി സാൽവേജ് ദൗത്യം ഏറ്റെടുക്കും വരെ സംയുക്ത ഓപ്പറേഷൻ തുടരും.
എണ്ണപ്പാട പൂർണമായും നീക്കാൻ എത്രദിവസം വേണ്ടിവരുമെന്നത് കാലാവസ്ഥയെയടക്കം ആശ്രയിച്ചിരിക്കും. തീരത്തടിഞ്ഞാൽ ഈ മേഖല പൂർണമായും വൃത്തിയാക്കും. അപകടകരമായ മാലിന്യമുൾപ്പെടെ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിൽ എത്തിച്ച് സംസ്‌കരിക്കും.
Source link