INDIALATEST NEWS

ഇന്ത്യയിൽ ഇനി മുതല്‍ ഇ–പാസ്പോർട്ട് യുഗം


കൊച്ചി ∙ രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് യുഗത്തിലെത്തി. മുംബൈ, ഡൽഹി, കൊൽക്കത്ത മേഖലകളിൽനിന്നുകൂടി തിങ്കളാഴ്ച ഇ–പാസ്പോർട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകളിൽനിന്നും ഇനി നൽകുക ഇതു മാത്രമാകും. രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കേരളത്തിലെ എല്ലാ റീജനൽ പാസ്പോർട്ട് ഓഫിസുകളും ഇതിനകംതന്നെ ഇ–പാസ്പോർട്ടുകൾ നൽകിത്തുടങ്ങി. പുതിയ അപേക്ഷകർക്കും പാസ്പോർട്ട് പുതുക്കുന്നവർക്കും ഇനി ലഭിക്കുക ഇതായിരിക്കും. നിലവിലുള്ള പാസ്പോർട്ടുകൾ കാലാവധി അവസാനിക്കുംവരെ ഉപയോഗിക്കാം. കഴിഞ്ഞ നവംബറിൽ ഭുവനേശ്വറിലും നാഗ്പൂരിലുമാണു പാസ്പോർട്ട് സേവാ 2.O പദ്ധതിപ്രകാരം പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. ഏപ്രിൽ ഒന്നിനു പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ഏപ്രിലിൽതന്നെ കേരളത്തിൽ ആദ്യമായി കോഴിക്കോട്ടു പദ്ധതി തുടങ്ങി. കൂടുതൽ സുരക്ഷറേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് പതിപ്പിച്ചതാണ് ഇ–പാസ്പോർട്ട്. വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. പാസ്പോർട്ടിന്റെ കവർപേജിൽതന്നെ സ്വർണനിറത്തിൽ ചിപ്പിന്റെ രൂപം പ്രിന്റ് ചെയ്തിട്ടുണ്ട്. ചിപ്പിലടങ്ങിയ വിവരങ്ങൾ പാസ്പോർട്ടിന്റെ പേജുകളിൽ അച്ചടിച്ചിട്ടുമുണ്ടാകും. വിമാനത്താവളങ്ങളിലും രാജ്യാന്തര അതിർത്തിയിലും വെരിഫിക്കേഷനും ഇമിഗ്രേഷൻ നടപടികളും മറ്റും എളുപ്പമുള്ളതാക്കാൻ ഇ–പാസ്പോർട്ട് സഹായിക്കും. വ്യാജ പാസ്പോർട്ട് തട്ടിപ്പ് തടയുന്ന ഈ പതിപ്പ് ഡേറ്റ സുരക്ഷയും ഉറപ്പാക്കും.


Source link

Related Articles

Back to top button