KERALAM

ബിരുദ പ്രവേശന ഫീസ് കുത്തനെ കൂട്ടി കേരള യൂണി.

തിരുവനന്തപുരം: തനത് വരുമാനം വർദ്ധിപ്പിക്കാൻ ബിരുദ വിദ്യാർത്ഥികളെ പിഴിഞ്ഞ് കേരള സർവകലാശാല. പരീക്ഷാ ഫീസുകൾ കുത്തനേ കൂട്ടിയതിന് പിന്നാലെയാണ്, ബിരുദ പ്രവേശന ഫീസുകളും കൂട്ടിയത്.

അഡ്‌മിഷൻ ഫീസ് 1850ൽ നിന്ന് 2655ആയും എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുള്ള ഫീസ് 210ൽ നിന്ന് 525ആയുമാണ് കൂട്ടിയത്. മെഡിക്കൽ ഇൻസ്പെക്ഷൻ-40, സ്പോർട്സ് അഫിലിയേഷൻ-500, യൂണിവേഴ്സിറ്റി യൂണിയൻ-240, സ്റ്റുഡന്റ്സ് എയ്ഡ് ഫണ്ട്- 120, സ്റ്റുഡന്റ് കെയർ ഫണ്ട്- 400, മെട്രിക്കുലേഷൻ- 105, റെക്കഗ്നേഷൻ- 315 എന്നിങ്ങനെയാണ് പുതിയ ഫീസ്. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഫീസ് കൂട്ടിയത്.

സർവകലാശാലകൾ അടക്കം ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാരിന്റെ ബാധ്യതയല്ലെന്ന് ധനവകുപ്പ് നേരത്തേ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ശമ്പളത്തിനും പെൻഷനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമായി സർക്കാരിനെ മാത്രം ആശ്രയിക്കുകയാണ് സർവകലാശാലകൾ.

എന്നാൽ, സർവകലാശാലകൾ തനത് വരുമാനം കൂട്ടണമെന്നാണ് സർക്കാർ നിലപാട്. വരുമാനം വർദ്ധിപ്പിക്കാൻ ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നത് നിർധനരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കും.

കഴിഞ്ഞ വർഷം കൂട്ടിയ പരീക്ഷാഫീസുകൾ കുറയ്ക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ല. നിലവിലേതിന്റെ മൂന്നും നാലും ഇരട്ടിയായാണ് കൂട്ടിയത്. തിയറി പേപ്പറുകൾക്ക് 50രൂപയിൽ നിന്ന് 150ആയും പ്രാക്ടിക്കലുള്ള തിയറിക്ക് 50ൽ നിന്ന് 250ആയും കൂട്ടി. ഇംപ്രൂവ്മെന്റിന് ഇത് യഥാക്രമം 200, 300 രൂപയാണ്. സപ്ലിമെന്ററി പരീക്ഷയ്ക്ക് തിയറിക്ക് ഒരു പേപ്പറിന് 300ഉം പ്രാക്ടിക്കലുള്ള തിയറി പേപ്പറിന് 350ഉം രൂപയാക്കി. നേരത്തേ ഇത് 50, 100 രൂപയായിരുന്നു. പുനഃപരിശോധനയ്ക്കുള്ള ഫീസ് 300, 500 രൂപയാക്കി. മാർക്ക് ഷീറ്റിനുള്ള ഫീസ് 75 രൂപയാക്കി.

”വിദ്യാർഥികളെ കൊള്ളയടിക്കുന്ന തീരുമാനം അടിയന്തരമായി പിൻവലിക്കണം. വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയാണ് സർവകലാശാല.”

-അലോഷ്യസ് സേവ്യർ

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്


Source link

Related Articles

Back to top button